ബെംഗളൂരു: തപാൽ സേവനങ്ങളിൽ വൻ മാറ്റവുമായി ഇന്ത്യ പോസ്റ്റ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പാഴ്‌സലുകളും മറ്റ് തപാൽ വസ്തുക്കളും വെറും 24 മണിക്കൂറിനുള്ളിൽ എത്തിക്കുന്ന ’24 സ്പീഡ് പോസ്റ്റ്’ സേവനം ഇന്ന് (മാർച്ച് 17) മുതൽ ആരംഭിക്കും.
അടിയന്തര പ്രാധാന്യമുള്ള പാഴ്‌സലുകൾക്ക് അടുത്ത ദിവസം തന്നെ ഡെലിവറി ഉറപ്പാക്കുന്ന (Guaranteed Delivery) പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാകുക.
ഇന്ന് ഉച്ചയ്ക്ക് 12:30-ന് ന്യൂഡൽഹിയിലെ ആകാശവാണി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയും സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയും ചേർന്ന് ഈ നൂതന സേവനത്തിന് തുടക്കം കുറിക്കും.
സേവനത്തിന്റെ പ്രധാന സവിശേഷതകൾ:
ഒടിപി (OTP) അടിസ്ഥാനമാക്കിയുള്ള സുരക്ഷിത കൈമാറ്റം. അയക്കുന്ന പാഴ്‌സലുകൾ എവിടെയെത്തിയെന്ന് തത്സമയം അറിയാൻ എൻഡ്-ടു-എൻഡ് ട്രാക്കിംഗ് സംവിധാനവും എസ്എംഎസ് അലേർട്ടുകളും. വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കാൻ മുൻഗണനാടിസ്ഥാനത്തിൽ പ്രത്യേക വിമാന ഗതാഗത ക്രമീകരണങ്ങളും പ്രോസസ്സിംഗ് വിൻഡോകളും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറിന് പുറമെ 48 മണിക്കൂറിനുള്ളിൽ ഡെലിവറി ഉറപ്പാക്കുന്ന സേവനവും ലഭ്യമാകും.
വൈകിയാൽ പണം തിരികെ!
ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി ‘മണി-ബാക്ക് ഗ്യാരണ്ടി’ സൗകര്യവും ഇന്ത്യ പോസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഡെലിവറി നടന്നില്ലെങ്കിൽ ഉപഭോക്താവിന് തുക തിരികെ ലഭിക്കും. ലോജിസ്റ്റിക് രംഗത്ത് സ്വകാര്യ കൊറിയർ കമ്പനികളോട് കിടപിടിക്കുന്ന രീതിയിൽ തപാൽ വകുപ്പിനെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
