ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല താലൂക്കിലുള്ള യന്തഗനഹള്ളി തടാകത്തിലേക്ക് വൻതോതിൽ ബയോമെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ സ്വകാര്യ പ്രാക്ടീഷണറായ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഡോ. അരുൺ ഗിരീഷ് സാഗർ എന്ന ഡോക്ടർക്കെതിരെയാണ് അധികൃതർ നിയമനടപടി സ്വീകരിച്ചത്. ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം പുരണ്ട പഞ്ഞി, ബാൻഡേജുകൾ എന്നിവ സിമന്റ് ചാക്കുകളിൽ കെട്ടിയാണ് ഇയാൾ തടാകത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കനാലിൽ തള്ളിയത്.
കഴിഞ്ഞ ദിവസം യന്തഗനഹള്ളി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തിയ ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി ഈശ്വർ ഖണ്ഡ്രെയെ പ്രദേശവാസികളാണ് തടാകത്തിലെ മാലിന്യനിക്ഷേപത്തെക്കുറിച്ച് വിവരമറിയിച്ചത്. തുടർന്ന് മന്ത്രിയുടെ ഓഫിസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വിഷയം അടിയന്തരമായി അന്വേഷിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.
മന്ത്രിയുടെ ഉത്തരവിനെത്തുടർന്ന് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബിന്ദു തടാകം സന്ദർശിച്ച് പരിശോധന നടത്തുകയും, ഫോട്ടോകൾ സഹിതമുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി ബോധ്യപ്പെട്ടു. മെഡിക്കൽ മാലിന്യങ്ങൾ തള്ളിയത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന്, താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. പത്മിനി നെലമംഗല പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുംവിധം അശ്രദ്ധമായി മാലിന്യം തള്ളിയതിന് ഡോക്ടർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനാലിൽ കണ്ടെത്തിയ മാരകമായ മെഡിക്കൽ അവശിഷ്ടങ്ങൾ സ്വന്തം ആശുപത്രിയിലേതാണെന്ന് ചോദ്യം ചെയ്യലിൽ ഡോക്ടർ സമ്മതിച്ചതായി പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
