കൊച്ചി: തന്റെ കുടുംബജീവിതം തകര്‍ത്തെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അതിജീവിതയുടെ ഭർത്താവ്. ‘‘മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ മാസം രണ്ടിനാണ് പരാതി നൽകിയത്.
എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതു ഖേദകരമാണ്. എന്നെപ്പോലെ വേദനിക്കുന്ന ഒട്ടേറെ പേർക്കു വേണ്ടിയാണ് പരാതി നൽകിയത്. എനിക്കും നീതി വേണം’’ – കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വറിന്റെ നടപടി സ്വീകരിക്കുന്നു. എന്നാൽ മാങ്കൂട്ടത്തിലിനെ അദ്ദേഹം പിന്തുണയ്ക്കുന്നതു താൻ കണക്കിലെടുക്കുന്നില്ലെന്നും അതിജീവിതയുടെ ഭർത്താവ് പറഞ്ഞു.
‘‘ഞാനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി വന്നയാൾ ആണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ പറഞ്ഞത് എന്നാണ് കേട്ടത്. അപ്പോൾ എന്നെയും വിളിച്ച് സംസാരിക്കേണ്ടതല്ലേ? അതു ചെയ്യാത്തതു കൊണ്ടു തന്നെ എംഎൽഎയുടെ ഉദ്ദേശം എന്താണെന്ന് ചോദിക്കേണ്ടതില്ലല്ലോ.
ഒരു നിയമസഭാംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ഒരു എംഎൽഎയാണ് അന്തസ്സില്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. പുറത്തു പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും എന്നു കരുതുന്ന ഒരുപാടുപേരുണ്ട്. അവർക്ക് വേണ്ടി കൂടിയാണ് പറയുന്നത്.
കുടുംബ ജീവിതം തകർത്തു എന്ന് കാട്ടിയാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. എന്നാൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നില്ല. മാങ്കൂട്ടത്തിലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജി വയ്പിച്ചിട്ടു വേണമായിരുന്നു പാർട്ടിയിൽനിന്ന് പുറത്താക്കാൻ. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മറുപടി പറയണം’’ – അദ്ദേഹം പറഞ്ഞു.
അതിജീവിതയുമായുള്ള വിവാഹമോചന നടപടികൾക്കായി അപേക്ഷ ഉടൻ സമർപ്പിക്കുമെന്നും ഭർത്താവ് പറഞ്ഞു. ‘‘വലിയ വേദനയിൽ കൂടിയാണ് ഞാനും മാതാപിതാക്കളും കടന്നു പോയത്. ഏക മകനാണ് ഞാൻ. അവരെയും ആശ്വസിപ്പിച്ച് കൂടെ നിർത്തി മുന്നോട്ടു പോയത് ഞാൻ തന്നെയാണ്. അതുകൊണ്ട് എനിക്കും നീതിക്ക് അർഹതയുണ്ട്. അതു ലഭിക്കുന്നതു വരെ പ്രതികരിക്കുകയും പോരാടുകയും ചെയ്യും’’ – അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
