ബെംഗളൂരു : നഗരത്തിലെ നടപ്പാതകളിൽ തകർന്ന ഭാഗങ്ങൾ ഉടൻനന്നാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.
ചൊവ്വാഴ്ച മജെസ്റ്റിക് ബസ് സ്റ്റാൻഡിന് ചുറ്റുമുള്ള നടപ്പാതകൾ നടന്നു പരിശോധിച്ച ശേഷമാണ് നിർദേശം നൽകിയത്. ബിബിഎംപിയുടെ പരിധിയിൽ പൗരൻമാർക്ക് സുഗമമായ നടപ്പാതകൾ ഒരുക്കേണ്ടതുണ്ടെന്ന് ചീഫ് കമ്മിഷണർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. കാൽനടയാത്രാ സൗഹൃദമാക്കാനുള്ള പുതിയ ചീഫ് കമ്മിഷണറുടെ ശ്രമങ്ങളെ നഗരവാസികൾ സ്വാഗതം ചെയ്തു.
ഒട്ടേറെ ആളുകൾ ചീഫ് കമ്മിഷണറുടെ നടപടിയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലും നടപ്പാതകൾ തകർന്നതിനാലും വഴിയോര കച്ചവടക്കാർ കൈയേറിയതിനാലും യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയാണ്.
ചിലയിടങ്ങളിൽ കേബിളുകൾ നടപ്പാതകളിലേക്ക് തൂങ്ങിക്കിടക്കുന്നതും കാൽനടയാത്ര ദുരിതമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽപെയ്ത മഴയിൽ മരങ്ങൾ ഒടിഞ്ഞ് നടപ്പാതകളിലേക്ക് വീണത് ഇതുവരെ നീക്കാത്ത സ്ഥലങ്ങളും ഉണ്ട്.
ചിലയിടങ്ങളിൽ സ്ലാബുകൾ തുറന്നു കിടക്കുന്നത് അപകടഭീഷണിയുയർത്തുകയാണ്. കഗ്ഗദാസപുരയിൽ സ്ലാബ് തുറന്നു കിടക്കുന്നതിനെ കുറിച്ച് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
വസന്ത്‌നഗറിലും സ്ലാബുകൾ തുറന്നുകിടക്കുന്നുണ്ട്. മഴക്കാലത്തിന് മുൻപ് നടപ്പാതകൾ നവീകരിച്ചില്ലെങ്കിൽ കാൽനടയാത്രികരെ കാത്തിരിക്കുന്നത് വൻ ദുരിതമായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.