നാട്ടിലേക്കുള്ള യാത്ര ദുരിതത്തിലാക്കി സ്വകാര്യ ബസ് കമ്പനി 

ബെംഗളൂരു:വിഷു അവധിക്കാലം ആഘോഷിക്കാൻ വൻതുക മുടക്കി ബസ് ടിക്കറ്റെടുത്ത യാത്രക്കാർക്ക് ദുരിതയാത്ര ഒരുക്കി സ്വകാര്യബസ് കമ്പനി.

ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് യാത്ര തിരിച്ചവർക്കാണ് ജീവൻ കൈയില്‍പിടിച്ച്‌ യാത്ര പൂർത്തിയാക്കേണ്ടി വന്നത്.

രാത്രി യാത്രയില്‍ മഴകൂടി പെയ്തതോടെ ബസിന്റെ ഹെഡ്ലൈറ്റ് കേടാകുകയും വൈപ്പർ പ്രവർത്തനരഹിതമാകുകയും ചെയ്തതായി യാത്രക്കാർ ആരോപിച്ചു.

എ-വണ്‍ ബസിലെ യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്.

വെള്ളിയാഴ്ച രാത്രിയില്‍ ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ബസിലായിരുന്നു സംഭവം.

സ്ത്രീകളും കുട്ടികളുമടക്കം എല്ലാ സീറ്റുകളും നിറച്ചാണ് ബസ് യാത്ര തിരിച്ചത്.

എന്നാല്‍, ബസില്‍ ഒരു ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ദീർഘദൂര യാത്രകളില്‍ ബസുകളില്‍ ഉണ്ടാകാറുള്ള സഹായിയോ സഹ-ഡ്രൈവറോ ബസിലുണ്ടായിരുന്നില്ല.

12 മണിക്കൂറിനുള്ളില്‍ കോട്ടയത്ത് എത്തേണ്ട ബസ് 18 മണിക്കൂറെടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.

നോണ്‍ എസി ബസില്‍ സാധരണ ഈടാക്കുന്ന തുകയുടെ ഇരട്ടിയാണ് ബസ് കമ്പനി തങ്ങളില്‍ നിന്നും ഈടാക്കിയതെന്നും യാത്രക്കാർ ആരോപിക്കുന്നു.

ബസ് വഴിയില്‍ ബ്രേക്ക്ഡൗണ്‍ ആയതോടെയാണ് യാത്രക്കാർ ബസിലെ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചത്.

പിന്നാലെ ബസ് ഉടമയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.

തനിക്കെന്ത് ചെയ്യാൻ കഴിയുമെന്നാണ് ഡ്രൈവർ യാത്രക്കാരോട് ചോദിച്ചത്.

മഴയില്‍ ഹെഡ്ലൈറ്റ് അണഞ്ഞതോടെ തൊട്ടുമുന്നില്‍ പോയ ആംബുലൻസിന്റെ വെളിച്ചത്തിലാണ് ബസ് കുറേദൂരം സഞ്ചരിച്ചതെന്നും യാത്രക്കാർ പറയുന്നു.

ഇതിനൊപ്പം ബസില്‍ വെള്ളം കയറിയതായും യാത്രക്കാർ ആരോപിച്ചു.

വിഷു-ഈസ്റ്റർ അവധിക്കായി നാട്ടിലേക്ക് തിരിച്ചവരായിരുന്നു ബസില്‍ ഭൂരിഭാഗവും.

ഉയർന്ന തുക മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ജീവൻ കൈയില്‍ പിടിച്ച്‌ യാത്ര ചെയ്യേണ്ട ഗതികേടിലായിരുന്നു തങ്ങളെന്ന് യാത്രക്കാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us