മലയാളി യുവാവിനെ മർദ്ദിച്ച് പണവും സ്വർണവും കവർന്ന ഉപേക്ഷിച്ചതായി പരാതി 

ബെംഗളൂരു: മലയാളി മറ്റൊരു മലയാളി സംഘത്തിന്റെ തട്ടിപ്പിനും ദേഹോപദ്രവത്തിനും ഇരയായതായി പരാതി.

ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടില്‍ ഷിബു(46) ആണ് പരാതിക്കാരന്‍.

മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ താന്‍ രണ്ടംഗ മലയാളി സംഘത്തിന്റെ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയായെന്ന് കാട്ടിയാണ് ഷിബു ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

മലയാളികളായ യുവാക്കള്‍ കൊള്ളയടിച്ചശേഷം മര്‍ദിച്ച്‌ സ്റ്റാന്‍ഡില്‍ തള്ളിയതായും രണ്ടുപവന്റെ മാല, ഒരു പവന്റെ കൈ ചെയിന്‍, അരപ്പവന്റെ മോതിരം, സ്മാര്‍ട് വാച്, 20,000 രൂപ, എടിഎം -പാന്‍ കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന പഴ്‌സ് എന്നിവയാണ് നഷ്ടമായതെന്നുമാണ് പരാതി.

സംഭവത്തെ കുറിച്ച്‌ ഷിബു പറയുന്നത്:

മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിവരുമ്പോൾ 28-ന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.

ഒരുമണിക്ക് കോട്ടയം ബസ് ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍ഡില്‍ വിശ്രമിക്കുമ്പോൾ മലയാളികളായ രണ്ട് യുവാക്കളെത്തി പരിചയപ്പെട്ടു.

തുടര്‍ന്ന് അവര്‍ വാങ്ങി നല്‍കിയ കട്ടന്‍ചായ കുടിച്ചു. ഇതോടെ ഛര്‍ദി അനുഭവപ്പെട്ടു.

ഈ സമയം അവര്‍ നല്‍കിയ പാനീയം കഴിച്ചപ്പോള്‍ അബോധാവസ്ഥയിലായി.

ഇടയ്ക്ക് ഓര്‍മവരുമ്പോൾ ഒരു കെട്ടിടത്തിലായിരുന്നു. ഇതിനിടയിലാണ് മര്‍ദിച്ചത്. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്. 29-ന് പുലര്‍ചെ അടിവസ്ത്രം മാത്രം ധരിച്ചനിലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു കടയ്ക്ക് മുന്നില്‍ കിടക്കുകയായിരുന്നു.

മദ്യപിച്ച്‌ കിടക്കുകയാണെന്ന ധാരണയില്‍ കടയുടമയും മര്‍ദിച്ചു. അതുവഴിവന്ന ഒരു യുവാവ് ട്രാക് സ്യൂട്ടും 300 രൂപയും നല്‍കി.

തുടര്‍ന്ന് മംഗലാപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

അടുത്തദിവസം തീവണ്ടിമാര്‍ഗം നാട്ടിലേക്ക് മടങ്ങിയെത്തി. വെള്ളിയാഴ്ചയാണ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us