മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി

ഇംഫാൽ: ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി സംസ്ഥാന സർക്കാർ.

ഒക്‌ടോബർ 21 ന് രാത്രി 7:45 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

മണിപ്പൂരിലെ ക്രമസമാധാനം നിലനിർത്താനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സർക്കാർ അറിയിച്ചു.

‘വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വിഡിയോ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കും. തെറ്റായ വിവരങ്ങളും, കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടഞ്ഞ് പൊതുതാൽപ്പര്യത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമാണ്’ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

മണിപ്പൂരിൽ നിലവിലുള്ള അക്രമങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ആക്കം കൂട്ടുമെന്നും സർക്കാർ വ്യക്തമാക്കി.

പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥരുടെ വസതികൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങൾ, പോലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുൾപ്പെടെ നിലവിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഡി.ജി.പി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നേരത്തെ മെയ് മൂന്നിനാണ് അക്രമം രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us