ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക (എസ്.ഐ.ആർ) പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫീസർ) ഡ്യൂട്ടിയിലായിരുന്ന അധ്യാപിക കടുത്ത ജോലിസമ്മർദ്ദത്തെ തുടർന്ന് ഹൃദയാഘാതം മൂലം മരിച്ചു. കുറുബറഹള്ളി ഗവൺമെന്റ് സ്കൂളിലെ അധ്യാപികയായ ശമന്തകുമാരി (44) ആണ് മരിച്ചത്. വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു.
ഡ്യൂട്ടിയിലെ കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ച് ശമന്തകുമാരി വീട്ടുകാരോട് സങ്കടം പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ജോലിഭാരം കാരണം ഇവരുടെ രക്തസമ്മർദ്ദവും പ്രമേഹവും വർദ്ധിക്കുകയും കടുത്ത പനി ബാധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു.
എസ്.ഐ.ആർ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. ദിവസങ്ങൾക്ക് മുൻപ് തുംകൂറിൽ എസ്.ഐ.ആർ പ്രക്രിയയുടെ വി.എ.ഒ സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഭുവന എന്ന ഉദ്യോഗസ്ഥയും മരണപ്പെട്ടിരുന്നു. ഹുള്ളനഹള്ളിയിലെ വില്ലേജ് അക്കൗണ്ടന്റായ ഭുവന, എസ്.ഐ.ആർ ഡ്യൂട്ടി നോട്ടീസിനെ തുടർന്ന് നിയുക്ത സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. തുംകൂർ താലൂക്കിലെ ഗുലൂരിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭുവനയെ തുംകൂരിലെ സിദ്ധഗംഗ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുംകൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. വോട്ടർ പട്ടിക പരിഷ്കരണ ഡ്യൂട്ടിയിലെ കടുത്ത നിർബന്ധങ്ങളും സമ്മർദ്ദങ്ങളും ജീവനക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
