തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം, സംസ്ഥാനത്ത് അടുത്ത വിവാദം 

ബെംഗളൂരു: നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റില്‍ ദഹി എന്ന് ഹിന്ദിയില്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്.

ഇത് ‘ഹിന്ദി അടിച്ചേല്‍പ്പിക്കലാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. കര്‍ണാടക മില്‍ക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ഹിന്ദിയില്‍ ദഹി എന്നെഴുതാനുള്ള നീക്കം ഉണ്ടായത്.

ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളില്‍ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റില്‍ “മൊസാരു” എന്ന കന്നഡ പദം കൂടി ഉപയോഗിക്കുന്നതിനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് ബെംഗളൂരു മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂര്‍ത്തി പറഞ്ഞു. എന്നാല്‍ ഹിന്ദി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു അവലോകനം ആവശ്യപ്പെട്ട് തിരിച്ച്‌ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും കര്‍ണാടക മില്‍ക്ക് ഫെഡറേഷനെതിരെയും കുമാരസ്വാമി ട്വിറ്ററില്‍ വിമര്‍ശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us