എംഎൽഎക്ക് ജാമ്യം ലഭിച്ചതിൽ വ്യാപക വിമർശനം

ബെംഗളൂരു: ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ  ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പക്ക് അതിവേഗം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമര്‍ശനം.

സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യ നടപടികള്‍ക്കായി ഹൈക്കോടതി ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്നിരിക്കേ, വിരുപക്ഷപ്പയുടെ ജാമ്യഹർജി ഒരു ദിവസത്തിനുള്ളിലാണ് കോടതി കേട്ടതെന്ന് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷന്‍ ആരോപിച്ചു.

സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. കോടതികള്‍ എം.എല്‍.എമാരെയും സാധാരണക്കാരെ പോലെയാണ് പരിഗണിക്കേണ്ടത്.

ഇനി മുതല്‍ എല്ലാ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലുള്ള നടപടികളും ഒറ്റദിനം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ചീഫ് ജസ്റ്റിസിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാകൂ.

മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. ബി.ജെ.പി സര്‍ക്കാറിന്റെ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ജാമ്യം ലഭിച്ചതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ രാമലിംഗ റെഡ്ഡി കുറ്റപ്പെടുത്തി. വിരുപക്ഷപ്പയെ ബി.ജെ.പി സസ്പെന്‍റ് ചെയ്തിട്ടില്ല.

സര്‍ക്കാര്‍ മൊത്തത്തില്‍തന്നെ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷിക്കുന്ന ലോകായുക്ത സംഘം എം.എല്‍.എക്കെതിരായ റിപ്പോര്‍ട്ടും രേഖകളും ഹാജരാക്കുന്നതുവരെമാത്രമാണ് മുന്‍കൂര്‍ ജാമ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us