മൈസൂരു – കുശാൽനഗർ റെയിൽപാത നടപടികൾ വേഗത്തിൽ

ബെംഗളൂരു: നിര്‍ദിഷ്ട മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നടപടികളുമായി മൈസൂരു റെയില്‍വേ ഡിവിഷന്‍ മുന്നോട്ട്.

88 കിലോമീറ്ററാണ് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലേക്കുള്ള ദൂരം. രണ്ടു മണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്രാസമയം. റെയില്‍പാത വരുന്നതോടെ ഇതിനേക്കാള്‍ കുറഞ്ഞ സമയംകൊണ്ട് മൈസൂരുവില്‍ നിന്ന് കുശാല്‍നഗറിലെത്താന്‍ സാധിക്കും.

കര്‍ണാടകയില്‍ റെയില്‍വേ ശൃംഖലയില്ലാത്ത ഏക ജില്ലയാണ് കുടക്. റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും. കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും റെയില്‍പാത പ്രയോജനകരമാകും. 2023 മാര്‍ച്ചോടെ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

2018-19 ബജറ്റിലാണ് മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1854 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ്. 2022-23 ബജറ്റില്‍ പദ്ധതിക്കായി 1000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബെലഗോള, യെല്‍വാല, ബിലിക്കെരെ, ഹുന്‍സൂര്‍, പെരിയപട്ടണ തുടങ്ങി ഒമ്പതു സ്റ്റേഷനുകളാണുണ്ടാകുക.

അതേസമയം, പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. പാത കടന്നുപോകുന്ന മേഖലയില്‍ വൃക്ഷങ്ങള്‍ മുറിക്കണമെന്നതാണ് എതിര്‍പ്പിനു കാരണം. കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയുള്ള പദ്ധതിയായതിനാല്‍ എതിര്‍പ്പ് കാര്യമാക്കാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us