കാമുകനെ തട്ടികൊണ്ട് പോയി മർദ്ദിച്ച കേസിൽ യുവതിയും 7 പേരും അറസ്റ്റിൽ

ബെംഗളുരു : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടെ എട്ട് പേരെ പോലീസ് പിടികൂടി.

സ്ത്രീകളിലൊരാളായ ക്ലാരയുടെ കാമുകനും മുന്‍ ലിവിങ് പാര്‍ട്ണറുമായ മഹാദേവ പ്രസാദിനെയാണ് ഈ 8 അംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ ഉപേക്ഷിച്ചത്. ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. അടുത്തിടപഴകുകയും ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങുകയും ചെയ്തെങ്കിലും അധികം വൈകാതെ ഇവരുടെ ബന്ധം വഷളായി. തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. എന്നാല്‍ തന്റെ മുന്‍ ലിവ് ഇന്‍ പാര്‍ട്ണറെ ഒരു പാഠം പഠിപ്പിക്കാന്‍ ആഗ്രഹിച്ച യുവതി തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചന നടത്തുകയും മറ്റ് പ്രതികളുടെ സഹായത്തോടെ മഹാദേവ പ്രസാദിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു.

ഏകദേശം 10 ദിവസം മുമ്പ് , മുഖ്യപ്രതി ക്ലാര, മഹാദേവ പ്രസാദിനോട് അവസാനമായി ഒരിക്കല്‍ കൂടി കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയെക്കുറിച്ച്‌ അറിയാതെ രാവിലെ അവളെ കാണാന്‍ പോയ പ്രസാദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളെ മര്‍ദിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച്‌ ഇവർ കടന്നുകളഞ്ഞു.

ഹേമാവതി, മധു, സന്തോഷ്, മസന കിരണ്‍, അശ്വത് നാരായണ്‍, ലോകേഷ്, മനു എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍.

വിവാഹിതയായിരുന്ന ക്ലാര, പതിവായി വഴക്കുണ്ടാക്കുന്നതിനാല്‍ ഭര്‍ത്താവുമായി അകന്ന് നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ക്ലാര ഡേറ്റിംഗ് ആപ്പില്‍ മഹാദേവ പ്രസാദിനെ പരിചയപ്പെടുന്നത്. കുറച്ച്‌ നാളുകള്‍ക്ക് ശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ ക്ലാരയുടെ ദാമ്പത്യജീവിതം അറിഞ്ഞ പ്രസാദ് അവരെ അവഗണിക്കാന്‍ തുടങ്ങി. ക്ലാരയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നായിരുന്നു മ​ഹാദേവ പ്രസാദിന്റെ സംശയങ്ങള്‍. ക്ലാരയ്ക്കും പ്രസാദിനെക്കുറിച്ച്‌ സമാനമായ സംശയങ്ങളുണ്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ വഴിപിരിഞ്ഞ് വെവ്വേറെ താമസിക്കുകയായിരുന്നു.

ഭര്‍ത്താവുമായി വിവാഹമോചനം നേടിയ ശേഷം പ്രസാദിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടും തന്റെ ലിവ്-ഇന്‍ ബന്ധം തകര്‍ന്നതില്‍ ക്ലാര വളരെയധികം അസ്വസ്ഥയായിരുന്നു. തുടർന്ന് അവള്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. മറ്റ് ഏഴ് പേരുടെ സഹായത്തോടെ മഹാദേവ പ്രസാദിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സംഭവത്തില്‍ ഹനുമന്തനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us