ബെംഗളൂരു കലാപം; നിരപരാധികളെ വിട്ടയക്കണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: പ്രവാചകനെ നിന്ദിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടി വൈകിയതില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ഇതുമായി ബന്ധപ്പെട്ട് 400 ലധികം പേരെ ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിരപരാധികളെയും പോലിസ് പിടികൂടിയിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പ്രതികള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസ് വാദിക്കുന്നത്. ഞങ്ങള്‍ നിരപരാധികള്‍ക്കൊപ്പമാണ്. കേസില്‍ പോലിസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും’ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

‘പോലിസിന്റെയും രഹസ്യാന്വേഷണ വകുപ്പിന്റെയും പരാജയത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ബെംഗളൂരു കലാപം. കലാപം തടയാന്‍ പോലിസ് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു. പ്രതി നവീന്‍ പ്രവാചകനെ നിന്ദിക്കുന്ന പോസ്റ്റ് ഇട്ടപ്പോള്‍ ചില മുസ്ലിം നേതാക്കള്‍ പരാതിപ്പെടാന്‍ പോയിരുന്നു. പോലിസ് അപ്പോള്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു. പോലിസിന്റെ കാലതാമസമാണ് കലാപം നിയന്ത്രണാതീതമാകാനുള്ള പ്രധാന കാരണമെന്നും’ സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ആഗസ്ത് 11ന് നഗരത്തിലെ പോലിസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സയ്യിദ് സദ്ദിഖ് അലിയെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ അറിയിച്ചു. ബെംഗളൂരുവിലെ 30 സ്ഥലങ്ങളില്‍ എന്‍ഐഎ അന്വേഷണഭാഗമായി തിരച്ചില്‍ നടത്തി.

പോലിസ് വെടിവയ്പില്‍ മൂന്നുപേര്‍ ഉള്‍പ്പെടെ നാലു മുസ്ലിംകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബെംഗളൂരു പോലിസ് 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 350 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us