കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ചികിത്സയുടെയും മറവിൽ വൻ അഴിമതി!; ആരോപണം ഉന്നയിച്ച് കോൺഗ്രസ്

ബെംഗളൂരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ചികിത്സയുടെയും മറവിൽ വൻ അഴിമതി!; ആരോപണം ഉന്നയിച്ച് കോൺഗ്രസ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെപേരിൽ നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ഓക്‌സിജൻ സിലിൻഡർ, വെന്റിലേറ്റർ, പി.പി.ഇ. കിറ്റ്, മാസ്ക്, സർജിക്കൽ ഗ്ലൗസ്, സാനിറ്റൈസർ എന്നിവയ്ക്കായി 4167 കോടി ചെലവാക്കിയെന്നാണ് സർക്കാർ കണക്ക്. ഇത് പെരുപ്പിച്ചുകാട്ടിയ കണക്കാണ്. വെന്റിലേറ്ററിന് നാലുലക്ഷം രൂപയാണ് ചെലവ്. സർക്കാർ കണക്കിൽ ഇത് 12 ലക്ഷം രൂപയാണ്. ഇതിൽനിന്ന്‌ അഴിമതി വ്യക്തമാണെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു.

പി.പി.ഇ. കിറ്റിന് 330 രൂപയാണ് വിലയെങ്കിൽ സർക്കാർ ചൈനയിൽനിന്ന് ഇറക്കുമതിചെയ്തതിന് വില 2117 രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറഞ്ഞവിലയ്ക്ക് നൽകാൻ രാജ്യത്തെ കമ്പനികൾ തയ്യാറായിട്ടും സർക്കാർ ഉയർന്ന വിലയ്ക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് എന്തിനാണെന്ന വ്യക്തമാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

മെഡിക്കൽ ഉപകരണങ്ങളുടെ വില കൂട്ടിക്കാണിച്ചാണ് ക്രമക്കേട് നടത്തിയതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ചു. കോവിഡ് ചികിത്സയിലെ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിയിൽ കർഷകർക്ക് വലിയ നഷ്ടമാണുണ്ടായത്. സർക്കാർ സഹായം ലഭിച്ചില്ല. കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സർക്കാർ പണം അനാവശ്യമായി ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us