കള്ളവോട്ടിനു സഹായം; മൂന്നു പോളിങ് ഓഫീസർമാരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഡ് ചെയ്തു.

ബെംഗളൂരു: ജനതാദൾ-എസിന്റെ തട്ടകമായ ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ഹൊളെനരസിപുരിൽ കള്ളവോട്ടിനു സഹായം നൽകിയെന്ന പരാതിയിൽ മൂന്നു പോളിങ് ഓഫീസർമാരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഡ് ചെയ്തു. ഹൊളെനരസിപുരയിലെ പടുവലഹിപ്പെ ബൂത്തിൽ കള്ളവോട്ടു നടന്നതിന്റെ തെളിവുകൾസഹിതം ബി.ജെ.പി. പരാതിനൽകിയിരുന്നു.

അന്വേഷണത്തിൽ തെളിവു ബോധ്യപ്പെട്ടതോടെയാണ് മൂന്ന് പോളിങ് ഓഫീസർമാരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ പ്രിയങ്ക മേരി ഫ്രാൻസിസ് സസ്പെൻഡ് ചെയ്തത്. കള്ളവോട്ടുചെയ്ത ഏഴുപേർക്കെതിരേ കേസെടുക്കാനും നിർദേശിച്ചു.

തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ജനതാദൾ-എസിന് അനുകൂലമായി പ്രവർത്തിച്ചുവെന്ന പരാതിയെത്തുടർന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അക്രം പാഷയെ മാറ്റിയാണ് മലയാളിയായ പ്രിയങ്ക മേരി ഫ്രാൻസിസിനെ നിയമിച്ചത്. ഇവർ തിരുവനന്തപുരം സ്വദേശിയാണ്.

കള്ളവോട്ടുപരാതിയുയർന്ന ഹൊളെനരസിപുര മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മണ്ഡലമാണ്. കള്ളവോട്ടു നടന്ന ബൂത്തിലെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചശേഷമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിച്ചത്. കള്ളവോട്ടുചെയ്യുന്നതിന് പോളിങ് ഓഫീസർമാർ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശത്തെത്തുടർന്ന് ഏഴുപേർക്കെതിരേ ഹൊളെനരസിപുര പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us