വർണാഭമായി ഒളിമ്പിക്സ് കൊടിയേറി; ഇനി ലോകം സാമ്പ താളത്തിൽ

റിയോ ഡി ജനീറോ: മാറക്കാനയില്‍ ലോകം മിഴി തുറന്നു. ഇനി എല്ലാ കണ്ണും റിയോയിലേക്ക്. ട്രാക്കിലും ഫീല്‍ഡിലും പുതിയ ചരിത്രഗാഥകള്‍ രചിക്കപ്പെടാന്‍ ഇനി നിമിഷങ്ങള്‍ ബാക്കി. ബ്രസീലിന്റെ വിഖ്യാത മാരത്തണ്‍ താരം വാണ്ടര്‍ലീ ലെമ തിരി തെളിയിച്ചതോടെ ഔദ്യോഗികമായി മുപ്പത്തിയൊമ്പതാമത് ഒളിമ്പിക്‌സിന് തുടക്കമായി.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഒളിമ്പിക്സിനെത്തുന്ന ഭാരതം മികച്ച പ്രതീക്ഷയിലാണ്. 118 താരങ്ങളടങ്ങിയ നിരയില്‍ മെഡല്‍ പ്രതീക്ഷയുള്ള ഒട്ടേറെപ്പേരുണ്ട്. ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയില്‍ വിരിഞ്ഞ സാംബാ താളങ്ങള്‍ക്കൊടുവില്‍ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് പിന്നീട് ആരംഭമായി. പോര്‍ച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തില്‍ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് അര്‍ജന്റീന , അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മാര്‍ച്ചിനെത്തി.

ബെയ്ജിങ് ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് മാര്‍ച്ച് പാസ്റ്റില്‍ ഭാരതത്തിന്റെ പതാകയേന്തിയത്. മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഒരു കായികതാരത്തിന് സ്റ്റേഡിയത്തില്‍ കടക്കുമ്പോള്‍ ഒരു മരത്തിന്റെ വിത്ത് നല്‍കുകയും പിന്നീട് അത് ശേഖരിച്ച് റിയോയില്‍ ഒളിമ്പിക്സ് വനം സൃഷ്ടിക്കാനായി ശേഖരിക്കുന്നതും മാര്‍ച്ച്പാസ്റ്റിലെ വേറിട്ട കാഴ്ചയായി.

ബ്രസീലിന്റെ പരമ്പരാഗത ഭംഗിയും സംഗീതനൃത്ത പാരമ്പര്യവും ഇഴചേര്‍ന്നതായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. സാംബാ സംഗീത ഇതിഹാസം എല്‍സ സോറസ് മുതല്‍ പന്ത്രണ്ടുവയസുകാരി സോഫിയ വരെ നൃത്തച്ചുവടുകളുമായി അരങ്ങിലെത്തി. അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് അഭയാര്‍ഥി ഒളിമ്പിക് ടീമും ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഒളിമ്പിക്സിന്റെ പതാകയേന്തിയാണ് അവര്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.

28 കളികളിലെ 42 ഇനങ്ങളില്‍ 306 സ്വര്‍ണമെഡലുകളാണ് ലോക വിജയികളെ കാത്തിരിക്കുന്നത്. ഫുട്ബാള്‍ മത്സരങ്ങള്‍ രണ്ടുദിവസം മുമ്പ് തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us