കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളൂരു: കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ പേയിംഗ് ഗസ്റ്റ് (പിജി) ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികളെ കിഴക്കൻ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രാകേഷ് (21), ഡോൺ ബ്രൈറ്റ് സൺ (20) എന്നിവരാണ് കൊലപാതകക്കുറ്റത്തിന് പിടിയിലായത്. ലക്ഷ്മി നരസിംഹ പിജി ഉടമയായ മാധവ് മത്‌ലെ (37) ആണ് ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

കസ്തൂരി നഗർ മെയിൻ റോഡിന് സമീപമുള്ള ലക്ഷ്മി നരസിംഹ പിജിക്കുള്ളിലെ പൈപ്പിൽ നിന്ന് പ്രതികൾ ഇരുവരും കാൽ കഴുകിയതാണ് തർക്കങ്ങൾക്ക് കാരണമായത്. കെട്ടിടത്തിനുള്ളിൽ കാൽ കഴുകുന്നത് ഉടമയായ മാധവ് മത്‌ലെ ചോദ്യം ചെയ്യുകയും ഇത് ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ വാഗ്വാദത്തിലേക്ക് വഴിമാറുകയും ചെയ്തു.

  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

തർക്കത്തിനിടെ മാധവ് മത്‌ലെ സമീപത്തിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് വിദ്യാർത്ഥികളെ ആക്രമിക്കാൻ മുതിർന്നു. എന്നാൽ വിദ്യാർത്ഥികൾ ഇയാളെ കീഴ്പ്പെടുത്തുകയും ബാറ്റ് പിടിച്ചുവാങ്ങി മാധവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ മാധവ് പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

മാധവ് മത്‌ലെ

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാമമൂർത്തി നഗർ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതികളായ വിദ്യാർത്ഥികളെ കണ്ടെത്തുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഇരുവരും സംഭവസമയത്ത് മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ ഈ പിജിയിലെ താമസക്കാരല്ലെന്നും ഇവർക്കെതിരെ മുൻപ് മറ്റ് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രതികളിൽ രാകേഷ് ആർ.എസ് പാളയ സ്വദേശിയും ഫൈനൽ ഇയർ ബി.കോം വിദ്യാർത്ഥിയുമാണ്. ജീവനഹള്ളി സ്വദേശിയായ ഡോൺ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ബെംഗളൂരുവിലെ പിജികൾ കേന്ദ്രീകരിച്ച് നടക്കുന്ന കൊലപാതകങ്ങൾ നഗരത്തിൽ മുൻപും വൻ ചർച്ചയായിട്ടുണ്ട്. മുൻപ് കോറമംഗലയിലെ പിജിയിൽ വെച്ച് ബീഹാർ സ്വദേശിയായ ഇരുപത്തിനാലുകാരി കുത്തേറ്റു മരിച്ചതും, ബാബുസ പാളയയിലെ പിജിയിൽ നേപ്പാൾ സ്വദേശിയായ യുവാവ് സഹപ്രവർത്തകരാൽ കൊല്ലപ്പെട്ടതും സമാനമായ രീതിയിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts