ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ട്രെയിൻ സാങ്കേതിക തകരാറിനെത്തുടർന്ന് കബ്ബൺ പാർക്ക് സ്റ്റേഷനിൽ കുടുങ്ങിയതോടെ മെട്രോ സർവീസുകൾ പൂർണ്ണമായും താറുമാറായി. ഇതേത്തുടർന്ന് എം.ജി റോഡ് സ്റ്റേഷൻ മുതൽ മഗാഡി റോഡ് സ്റ്റേഷൻ വരെയുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കബ്ബൺ പാർക്ക് സ്റ്റേഷനിൽ വെച്ച് ട്രെയിനിനുണ്ടായ സാങ്കേതിക തകരാറാണ് സർവീസ് തടസ്സപ്പെടാൻ കാരണമായതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ എം.ജി റോഡ് മുതൽ വൈറ്റ്‌ഫീൽഡ് വരെയുള്ള റൂട്ടിലും, മഗാഡി റോഡ് മുതൽ ചല്ലഘട്ട വരെയുള്ള റൂട്ടിലും പരിമിതമായ സർവീസുകൾ (Short-loop services) മാത്രമാണ് നടത്തുന്നത്. മഗാഡി റോഡ് സ്റ്റേഷനിൽ ഇരുവശങ്ങളിലേക്കും ട്രെയിൻ തിരിച്ചുവിടാനുള്ള ട്രാക്ക് സൗകര്യമുള്ളതിനാലാണ് ഈ റൂട്ടിൽ സർവീസ് സാധ്യമാകുന്നത്. പർപ്പിൾ ലൈനിലെ മുഴുവൻ സർവീസുകളും എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഫീസ് സമയത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ആയിരക്കണക്കിന് യാത്രക്കാരാണ് മെട്രോ തടസ്സപ്പെട്ടതോടെ വഴിയിലായത്. എം.ജി റോഡ് മെട്രോ സ്റ്റേഷന് പുറത്ത് വൻ ജനക്കൂട്ടമാണ് അനുഭവപ്പെടുന്നത്. തുടർയാത്രയ്ക്കായി ഓട്ടോകളും ടാക്സികളും വിളിക്കാൻ യാത്രക്കാർ നെട്ടോട്ടമോടുകയാണ്. വൈകുന്നേരം 6.30 ഓടെ മജസ്റ്റിക് ഭാഗത്തേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരോട് എം.ജി റോഡ് സ്റ്റേഷനിൽ ഇറങ്ങാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
വൈറ്റ്‌ഫീൽഡിൽ നിന്ന് കെങ്കേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മഞ്ജുനാഥ് എന്ന യാത്രക്കാരൻ തന്റെ ദുരനുഭവം പങ്കുവെച്ചു. വൈകുന്നേരം 6.30-ഓടെ ട്രെയിനിൽ നിന്ന് ഇറങ്ങാൻ അധികൃതർ ആവശ്യപ്പെട്ടെന്നും, ഓഫീസ് സമയമായതിനാൽ മറ്റ് വാഹനങ്ങൾക്ക് അമിത നിരക്കാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രാക്ലേശം രൂക്ഷമായതോടെ പല യാത്രക്കാരും ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാബുകളും ഓട്ടോകളും പങ്കിട്ടാണ് യാത്ര ചെയ്യുന്നത്. താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോ ഡ്രൈവർമാർ 450 രൂപ വരെ ആവശ്യപ്പെട്ടെന്നും, ഒരേ റൂട്ടിലേക്ക് പോകേണ്ട മറ്റ് യാത്രക്കാരെ കണ്ടെത്തി താൻ ഓട്ടോ ഷെയർ ചെയ്യുകയായിരുന്നുവെന്നും ഋഷിക കുമാരി എന്ന യാത്രക്കാരി വ്യക്തമാക്കി.
