ബെംഗളൂരു: കുടുംബവഴക്കുമായി ബന്ധപ്പെട്ട കോടതി നടപടികൾക്കിടയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതിയായ ജിം ട്രെയിനറെ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ കുമാർ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. കുടുംബ തർക്കത്തെ തുടർന്ന് കോടതിയിൽ ഹാജരാകാനെത്തിയ ഭാര്യയെ കോടതി സമുച്ചയത്തിനുള്ളിൽ വെച്ച് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഈ മാസം ആദ്യം വിജയ കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ജൂൺ 9-നാണ് ജിഗാനിയിലെ കലേശ്വരി ഗ്രാമത്തിലുള്ള ഒരു വിജനമായ സ്ഥലത്ത് വിജയ കുമാറിന്റെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ശരീരത്തിൽ ഒന്നിലധികം മാരകമായ പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീറാം, സുമിത്, വെങ്കിടേശയ്യ, ബാബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കെ.ആർ പുരത്തെ ഒരു ജിമ്മിൽ വെച്ച് പരിചയപ്പെട്ട യുവതിയുമായി വിജയ കുമാറിനുണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടർന്നാണ് പ്രതികൾ ഇയാളെ വകവരുത്താൻ ഗൂഢാലോചന നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
വിജയ കുമാറിന്റെ ഈ അവിഹിത ബന്ധത്തെക്കുറിച്ച് ഇവരുടെ നാട്ടിൽ പരക്കെ സംസാരമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നു. ഇതിനെ തുടർന്ന് യുവതിയുടെ പിതാവും ഒരു സംഘവും മുൽബാഗലിലുള്ള വിജയ കുമാറിന്റെ ജന്മനാട്ടിലെത്തി യുവതിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയിരുന്നതായും കുടുംബം വെളിപ്പെടുത്തി. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകം ആസൂത്രിതമാണോ എന്നും കൃത്യത്തിന് മുൻപോ ശേഷമോ പ്രതികളെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. ബെന്നാർഘട്ട പോലീസാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്.
