ബെംഗളൂരുവിലെ ബഹുനില ഫ്ലാറ്റുകളിലെ താമസക്കാരെ കുഴപ്പത്തിലാക്കി നഗരസഭയുടെ പുതിയ വസ്തുനികുതി പരിഷ്കാരം. സാധാരണയായി ഏപ്രിൽ പകുതിയോടെ വസ്തുനികുതി അടച്ചു തീർക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ ഇത്തവണ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) നികുതി പോർട്ടലിലെ അവ്യക്തത മൂലം പിന്മാറുകയാണ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്നതിലെ ആശയക്കുഴപ്പമാണ് ഇതിന് പ്രധാന കാരണം.
പ്രതിദിനം 100 കിലോയിൽ കൂടുതൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സമുച്ചയങ്ങളെ ‘ബൾക്ക് വേസ്റ്റ് ജനറേറ്റർ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് മാലിന്യ സംസ്‌കരണ ഫീസിൽ ഇളവുണ്ടെങ്കിലും പോർട്ടലിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇതിനായുള്ള മാനദണ്ഡങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ പോർട്ടലിൽ ലഭ്യമല്ല. ഓരോ വീടുകളും ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ കൃത്യമായ അളവ് രേഖപ്പെടുത്തണമെന്ന നിബന്ധനയാണ് താമസക്കാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഇതുവരെ ഇത്തരം കണക്കുകൾ സൂക്ഷിക്കാത്തതിനാൽ തെറ്റായ വിവരങ്ങൾ നൽകിയാൽ പിഴ ലഭിക്കുമോ എന്ന ഭയത്തിലാണ് പലരും.
വ്യക്തിഗത ഫ്ലാറ്റ് ഉടമകൾ മാലിന്യത്തിന്റെ അളവ് രേഖപ്പെടുത്തണമെന്ന നിർദ്ദേശത്തിന് പിന്നിലെ യുക്തിയെ ബെംഗളൂരു അപ്പാർട്ട്‌മെന്റ് ഫെഡറേഷൻ ചോദ്യം ചെയ്യുന്നു. അപ്പാർട്ട്‌മെന്റ് തലത്തിൽ മാനേജ്‌മെന്റ് കമ്മിറ്റികളാണ് മാലിന്യ നീക്കം കൈകാര്യം ചെയ്യുന്നത് എന്നിരിക്കെ വ്യക്തികൾക്ക് ഇതിന്റെ കൃത്യമായ കണക്ക് നൽകാനാവില്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. നിശ്ചിത മാനദണ്ഡങ്ങളില്ലാതെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് മൂലം പലർക്കും 40,000 രൂപ മുതൽ 60,000 രൂപ വരെ നികുതിയായി കാണിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ സ്വന്തമായി മാലിന്യ സംസ്‌കരണം നടത്തിയവർക്കും ഫീസ് ഈടാക്കിയിട്ടുണ്ടെന്നും ഇതിൽ റീഫണ്ട് ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും താമസക്കാർ പരാതിപ്പെടുന്നു.
നഗരത്തിൽ 5,600 ഓളം വൻകിട മാലിന്യ ഉൽപ്പാദക കേന്ദ്രങ്ങൾ ഉണ്ടെന്നാണ് കണക്ക്. പ്രശ്നം സങ്കീർണ്ണമായതോടെ നികുതി പോർട്ടലിലെ മാലിന്യ സംസ്‌കരണ വിഭാഗം ലളിതമാക്കണമെന്നും അംഗീകൃത മാലിന്യ നിർമ്മാർജന ഏജൻസികളുടെ പട്ടിക ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാതെ നികുതി അടയ്ക്കാനാവില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും.
