ബെംഗളൂരു: കർണാടകയിൽ വേനൽചൂട് കഠിനമാകുന്നു. സംസ്ഥാനത്തെ അഞ്ചിലധികം ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഈ വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനിലയായ 42 ഡിഗ്രി സെൽഷ്യസ് കലബുറഗിയിൽ രേഖപ്പെടുത്തി. ഗഡാഗ്, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ ജില്ലകളിലും താപനില 40 ഡിഗ്രിക്ക് മുകളിലാണ്. സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് നഗരത്തിൽ രേഖപ്പെടുത്തിയ 36.8 ഡിഗ്രി സെൽഷ്യസ് താപനില കഴിഞ്ഞ വർഷങ്ങളിലെ റെക്കോർഡുകളെല്ലാം തകർത്തിരിക്കുകയാണ്.
ഏപ്രിൽ 13-ന് രേഖപ്പെടുത്തിയ 35.6 ഡിഗ്രി എന്ന റെക്കോർഡ് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിക്കുറിച്ചാണ് നഗരം ചുട്ടുപൊള്ളുന്നത്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില വർദ്ധിച്ചത് നഗരവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പകൽ സമയത്തെ കഠിനമായ ചൂടിന് പുറമെ രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റും ജനങ്ങളെ വലയ്ക്കുന്നു. കാലവർഷത്തിന്റെ കുറവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തവണത്തെ അസാധാരണമായ ചൂടിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഠിനമായ ചൂട് ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ ആശുപത്രികളിൽ ക്ഷീണം, നിർജ്ജലീകരണം, ചർമ്മരോഗങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. ഗർഭിണികളും കുട്ടികളും ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അനാവശ്യമായി വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോൾ ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]