ഡൽഹി: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പാചകവാതക വിതരണത്തിൽ കനത്ത തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. സിലിണ്ടറുകൾക്കായി ജനങ്ങൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇതേസമയം തന്നെ വിവിധ സംസ്ഥാനങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ വൻതോതിലുള്ള മോഷണവും പൂഴ്ത്തിവെപ്പും പിടികൂടിയിട്ടുണ്ട്.
പൂഴ്ത്തിവെപ്പും മോഷണവും: വിവിധ നഗരങ്ങളിൽ വ്യാപക റെയ്ഡിനിടെ അധികൃതർ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് സിലിണ്ടറുകളാണ് പിടിച്ചെടുത്തത്.
ഹൈദരാബാദിലും സെക്കന്തരാബാദിലും വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ അനധികൃതമായി സൂക്ഷിച്ച 381 സിലിണ്ടറുകൾ പിടിച്ചെടുത്തു. മാർച്ച് 11 മുതൽ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ തുടർച്ചയായ പരിശോധന നടത്തിവരികയാണെന്ന് ചീഫ് റേഷനിംഗ് ഓഫീസർ രാജി റെഡ്ഡി അറിയിച്ചു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ മോഷണം പോയ 500 സിലിണ്ടറുകൾ പൊലീസ് കണ്ടെടുത്തു. ഹാപൂർ ജില്ലയിൽ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നിന്ന് 55 സിലിണ്ടറുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. പൂനെ പിംപ്രി-ചിഞ്ച്‌വാഡിലെ കാസർവാഡിയിൽ പഴയ വാഹനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ നൂറുകണക്കിന് സിലിണ്ടറുകളാണ് കണ്ടെത്തിയത്.
ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശം
കല്യാണ്‍ നഗർ, ചന്നപട്ടണ എന്നിവിടങ്ങളിൽ സിലിണ്ടർ മോഷണം വ്യാപകമായ പശ്ചാത്തലത്തിൽ ബെംഗളൂരു നിവാസികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രതാ നിർദ്ദേശം നൽകി. എൽപിജി സിലിണ്ടറുകൾ വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് നിർദ്ദേശം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
