ബെംഗളൂരു: കാവേരി നദിക്ക് കുറുകെയുള്ള മേക്കേദാട്ടു അണക്കെട്ട് പദ്ധതിയെച്ചൊല്ലി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള തർക്കം വീണ്ടും സജീവമാകുന്നു. മേക്കേദാട്ടു പദ്ധതി തമിഴ്‌നാട്ടിലെ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും കാവേരിയിലെ വെള്ളം തമിഴ്‌നാടിന്റെ അവകാശമാണെന്നും തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതി തടയുന്നതിനായി തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും ഗവർണർ നിർദ്ദേശിച്ചു.
എന്നാൽ, ഈ വിഷയത്തിൽ പരസ്പര ചർച്ചകളിലൂടെ പരിഹാരം കാണാമെന്ന നിലപാടിലാണ് കർണാടക സർക്കാർ. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ താൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. നാമെല്ലാവരും ഇന്ത്യക്കാരാണെന്നും തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം കർണാടക നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. വെള്ളം സംഭരിച്ച ശേഷം കൃത്യമായ ഉത്തരവുകൾ പ്രകാരം ഇരു സംസ്ഥാനങ്ങളുടെയും സൗകര്യം കണക്കിലെടുത്ത് വിട്ടുനൽകുമെന്നും, ഇതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
മേക്കേദാട്ടു പദ്ധതി സ്റ്റേ ചെയ്യണമെന്ന തമിഴ്‌നാടിന്റെ ആവശ്യം 2025 നവംബറിൽ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് അടുത്തിടെ തള്ളിക്കളഞ്ഞു. ഹർജിയിലെ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. കോടതി വിധി കർണാടകയ്ക്ക് അനുകൂലമാണെങ്കിലും അയൽസംസ്ഥാനവുമായി സൗഹാർദ്ദപരമായ ചർച്ചകൾക്കാണ് കർണാടക ശ്രമിക്കുന്നത്.
