ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കിയ ആറുവയസ്സുകാരി പി. വെന്നിലയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഫോറൻസിക് റിപ്പോർട്ട്. കുട്ടിയുടെ ആമാശയത്തിൽ ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നതായി ഹിസ്റ്റോപതോളജി (Histopathology) റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച് 24-നാണ് വെന്നില ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ലിവ്-ഇൻ പങ്കാളിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വെന്നിലയുടെ പിതാവ് പ്രവീൺ നൽകിയ പരാതി പ്രകാരം, കുട്ടിയുടെ വയറ്റിൽ ചവിട്ടുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സംശയിക്കുന്നത്. അകന്നു കഴിയുന്ന പ്രവീൺ-പ്രിയങ്ക ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വെന്നില. മാർച്ച് 24-ന് അമ്മ പ്രിയങ്കയും സുഹൃത്ത് മോഹനും ചേർന്നാണ് കുട്ടിയെ വൈദേഹി ആശുപത്രിയിൽ എത്തിച്ചത്. തലേദിവസം രാത്രി തങ്ങളുടെ മൾട്ടി യൂട്ടിലിറ്റി വാഹനത്തിനുള്ളിൽ (MUV) ഗ്ലാസുകൾ പൂർണ്ണമായും അടച്ച നിലയിൽ കുട്ടി ഉറങ്ങിയിരുന്നതായും ഇതാണ് ശ്വാസംമുട്ടലിലേക്ക് നയിച്ചതെന്നുമാണ് പ്രിയങ്ക പോലീസിന് നൽകിയ ആദ്യ മൊഴി.
എന്നാൽ, തങ്ങളുടെ ജീവിതത്തിന് തടസ്സമാകും എന്ന് കരുതി പ്രിയങ്കയും മോഹനും ചേർന്ന് മകളെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ജൂൺ 4-ന് പ്രവീൺ പുതിയ പരാതി നൽകി. നിലവിൽ മോഹൻ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. പ്രിയങ്ക ഒളിവിലാണെന്നാണ് വിവരം. കൊലപാതകത്തിന് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കുട്ടി ഉറങ്ങിയിരുന്ന വാഹനത്തിൽ പോലീസ് ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി രക്തത്തിന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘ലൂമിനോൾ ടെസ്റ്റിന്’ (Luminol Test) വാഹനം വിധേയമാക്കി. കാറിനുള്ളിൽ നിന്ന് രക്തക്കറകൾ കണ്ടെത്തിയാൽ അത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.
അപകടദിവസം പ്രതികൾ സഞ്ചരിച്ച വഴികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈസ്റ്റ് ബെംഗളൂരുവിലെ സീഗേഹള്ളി വില്ലയിൽ നിന്നും ഇറങ്ങിയ ഇവർ ഇന്ദിരാനഗറിലെ വിവിധ കടകളിലും, തുടർന്ന് ഹൊസ്കോട്ട്, കോലാർ ഹൈവേയിലുമാണ് സഞ്ചരിച്ചത്. ഹൊസ്കോട്ടിൽ നിന്ന് ബിരിയാണിയും ഐസ്‌ക്രീമും കഴിച്ച ശേഷം കുട്ടി കാറിന്റെ പിൻസീറ്റിൽ ഉറങ്ങിപ്പോയെന്നും, വീട്ടിലെത്തിയപ്പോൾ കുട്ടിയെ എടുത്ത് കിടപ്പുമുറിയിലേക്ക് മാറ്റുകയുമാണ് ചെയ്തതെന്നുമാണ് പ്രിയങ്കയുടെ മൊഴി. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി സീഗേഹള്ളി വില്ലയിലെയും ഇവർ സന്ദർശിച്ച ഹോട്ടലുകളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]