ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം കൊടഗിലേക്ക് വിനോദയാത്രയ്ക്കെത്തിയ ഇരുപത്തേഴുകാരിയെ ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയായ വിനുതയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കൽക്കണ്ടൂർ ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ദാരുണമായ സംഭവം നടന്നത്.
ബംഗളൂരുവിൽ നിന്നുള്ള 14 സഹപ്രവർത്തകർക്കൊപ്പമാണ് വിനുത രണ്ടുദിവസത്തെ സന്ദർശനത്തിനായി കൊടഗിലെത്തിയത്. കൽക്കണ്ടൂരിലെ ഹോംസ്റ്റേയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിക്കാനായി പോകുന്നതിന് മുന്നോടിയായി കുളിക്കാൻ കയറിയതായിരുന്നു വിനുത. എന്നാൽ ഏറെക്കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിനുള്ളിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ബാത്ത്റൂമിൽ സ്ഥാപിച്ചിരുന്ന ഗ്യാസ് ഗീസറിൽ നിന്ന് കാർബൺ മോണോക്സൈഡ് വാതകം ചോർന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വളരെ ചെറിയ ജനൽ മാത്രമുള്ള, വായുസഞ്ചാരം കുറഞ്ഞ ഇടുങ്ങിയ ബാത്ത്റൂം ആയതിനാൽ വാതകം ഉള്ളിൽ നിറഞ്ഞ് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സോമവാർപേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
