മൊറാദാബാദ് : ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ നിന്നുള്ള മുപ്പത്തിയൊന്നുകാരി അഞ്ച് ദിവസത്തെ ഇടവേളയിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. തീർത്ഥങ്കർ മഹാവീർ യൂണിവേഴ്സിറ്റി (TMU) ആശുപത്രിയിൽ നടന്ന അതിസങ്കീർണ്ണവും അപൂർവ്വവുമായ സാധാരണ പ്രസവത്തിലൂടെയാണ് യുവതി രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും പ്രസവിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണമായിരുന്നിട്ടും സിസേറിയൻ ഇല്ലാതെ സാധാരണ പ്രസവം സാധ്യമായത് മെഡിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ അമ്മയും നാല് നവജാതശിശുക്കളും പൂർണ്ണ ആരോഗ്യവാൻമാരായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
സാംബാൽ ജില്ലയിലെ ഒവാരി ഗ്രാമവാസിയായ ആമിന എന്ന യുവതിയാണ് ഈ അപൂർവ പ്രസവത്തിലൂടെ ഒരേസമയം നാല് കുട്ടികളുടെ അമ്മയായത്. ഗർഭാവസ്ഥയുടെ മൂന്നാം മാസത്തിൽ നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലാണ് ഗർഭപാത്രത്തിൽ നാല് കുട്ടികളുണ്ടെന്ന വിവരം ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. സാധാരണ ഇത്തരം ഗർഭധാരണങ്ങളിൽ വരാവുന്ന സങ്കീർണ്ണതകൾ കണക്കിലെടുത്ത്, ഗർഭപിണ്ഡങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് (Fetal Reduction) ഡോക്ടർമാർ ആദ്യം നിർദ്ദേശിച്ചിരുന്നു. എന്നാൽ നാല് കുട്ടികളെയും പ്രസവിക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ വിദഗ്ധരുടെ കനത്ത നിരീക്ഷണത്തിലായിരുന്നു യുവതി.
ആശുപത്രി രേഖകൾ പ്രകാരം മെയ് 9-നാണ് യുവതി ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. ഇതിനുശേഷം അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 14-നാണ് ബാക്കി മൂന്ന് കുട്ടികൾ കൂടി ജനിച്ചത്. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സാധാരണ പ്രസവത്തിലൂടെ നാല് കുട്ടികൾ ജനിക്കുന്നതെന്ന് മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകിയ ഡോ. ശുഭ്ര അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രസവം നിശ്ചിത സമയത്തിന് മുൻപായതിനാലും (Premature birth) കുട്ടികൾക്ക് ഭാരക്കുറവ് ഉള്ളതിനാലും മുൻകരുതൽ എന്ന നിലയിൽ നാല് നവജാതശിശുക്കളെയും നിലവിൽ വെന്‍റിലേറ്റർ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളും അമ്മയും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
