ബെംഗളൂരു : രാജ്യത്തെ ആദ്യത്തെ സൈബർ കമാൻഡ് സെന്റർ കർണാടകയിൽ രൂപവത്കരിച്ചു. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന് കീഴിൽ സെന്റർ ആരംഭിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഫലപ്രദമായ നിരീക്ഷണം, അന്വേഷണം, പ്രതിരോധം എന്നിവ ഇനി കമാൻഡ് സെന്ററിന് കീഴിലാണ് വരുക.
സൈബർ സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ, ഡീപ്പ്ഫേക്കുകൾ, ഹാക്കിങ്, ഡാറ്റാ ലംഘനങ്ങൾ എന്നിവയെല്ലാം സൈബർ കമാൻഡിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള പ്രണബ് മൊഹന്തിയെ സർക്കാർ ഇതിന്റെ തലവനായി നിയോഗിച്ചു.
ബെംഗളൂരുവിലെ പാലസ് റോഡിലെ സിഐഡി കെട്ടിടത്തിൽ സെന്ററിന്റെ ഓഫീസ് പ്രവർത്തിക്കും.
വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി രാജ്യത്തെതന്നെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ 2017-ൽ ബെംഗളൂരുവിലായിരുന്നു രൂപവത്കരിച്ചത്. കർണാടകത്തിൽ നിലവിലുള്ള 43 സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ ഇനി സൈബർ കമാൻഡ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]