ബെംഗളൂരു : പ്രണയത്തെ എതിർത്ത പിതാവ് പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടി. കർണാടകയിലെ തുംകൂരു ജില്ലയിലുള്ള ശിര താലൂക്കിലെ ലിങ്കമരദഹള്ളി ഗ്രാമത്തിലാണ് സംഭവം. ക്രൂരമായ ഈ ദുരഭിമാനക്കൊലയ്ക്ക് ഇരയായത് മേഘന (17) എന്ന പെൺകുട്ടിയാണ്. സംഭവത്തിൽ പിതാവ് തിമ്മരായപ്പയെ (48) പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ബന്ധുവായ യുവാവുമായി മേഘന പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ തിമ്മരായപ്പ ശക്തമായി എതിർത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. മകൾ പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെത്തുടർന്ന്, ഏപ്രിൽ 16-ന് തിമ്മരായപ്പ മകളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ മൃതദേഹം സ്വന്തം തോട്ടത്തിനടുത്തുള്ള കിടങ്ങിൽ കുഴിച്ചുമൂടി.
തുടർന്ന്, മകളെ കാണാനില്ലെന്ന് വരുത്തിത്തീർക്കാൻ ഒന്നും അറിയാത്ത ഭാവത്തിൽ തിമ്മരായപ്പ തന്നെ കല്ലംബെല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാളുടെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെ ഭയന്ന ഇയാൾ ഒളിവിൽ പോകാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മകളെ കൊന്ന് കുഴിച്ചുമൂടിയ വിവരം പ്രതി സമ്മതിച്ചത്.
