ബെംഗളൂരു: ലക്ഷങ്ങൾ ശമ്പളം ലഭിച്ചിരുന്ന കോർപ്പറേറ്റ് ജോലിയും ആഡംബര ജീവിതവും ഉപേക്ഷിച്ച്, തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നൂറുകണക്കിന് നായ്ക്കളുടെ സംരക്ഷകനായി മാറി ഒരു മലയാളിക്ക് മാതൃകയാക്കാവുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഐടി നഗരത്തിലെ ആഡംബരങ്ങളിൽ നിന്ന് മാറി ദൊഡ്ഡബല്ലാപൂരിലെ ഒരു ഫാം ഹൗസിൽ നാനൂറിലധികം നായ്ക്കൾക്കൊപ്പമാണ് രാകേഷ് ശുക്ല എന്ന ഈ സംരംഭകൻ ഇപ്പോൾ ജീവിക്കുന്നത്. നായ്ക്കളുടെ ആവശ്യങ്ങൾക്കായി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഫാം ഹൗസിൽ അവയ്ക്ക് സ്വതന്ത്രമായി ഓടിനടക്കാനുള്ള തുറസ്സായ സ്ഥലങ്ങളും നീന്താൻ കുളങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡൽഹിയിലും യു.എസിലും ജോലി ചെയ്ത പരിചയമുള്ള രാകേഷ്, ഭാര്യയോടൊപ്പം ചേർന്ന് ഒരു സോഫ്റ്റ്‌വെയർ കമ്പനിയും സ്ഥാപിച്ചിരുന്നു. വിലകൂടിയ കാറുകളും ആഡംബര വാച്ചുകളും വിദേശയാത്രകളും നിറഞ്ഞതായിരുന്നു 2009 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം. എന്നാൽ 2009-ൽ ‘കാവ്യ’ എന്ന 45 ദിവസം പ്രായമുള്ള ഗോൾഡൻ റിട്രീവർ നായ്ക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നതോടെ രാകേഷിന്റെ ജീവിതവീക്ഷണം പൂർണ്ണമായി മാറി. തൊട്ടുപിന്നാലെ കനത്ത മഴയിൽ തെരുവിൽ കുടുങ്ങിയ ‘ലക്കി’ എന്ന നായയെക്കൂടി അദ്ദേഹം രക്ഷപെടുത്തി. അതൊരു തുടക്കമായിരുന്നു. പിന്നീട് തെരുവ് നായ്ക്കൾ, പരിക്കേറ്റവ, പ്രായമായവ എന്നിവരെയെല്ലാം അദ്ദേഹം ദത്തെടുക്കാൻ തുടങ്ങി.
നായ്ക്കളുടെ എണ്ണം വർദ്ധിച്ചതോടെ സ്വന്തം ഓഫീസിന്റെ ഒരു നില മുഴുവൻ രാകേഷ് ഇവയ്ക്കായി മാറ്റിവെച്ചു. എണ്ണം വീണ്ടും ഉയർന്നപ്പോഴാണ് ദൊഡ്ഡബല്ലാപൂരിൽ വലിയൊരു ഫാം ഹൗസ് നിർമ്മിച്ച് നായ പുനരധിവാസ കേന്ദ്രമാക്കിയത്. നിലവിൽ 700-ലധികം നായ്ക്കളാണ് വിവിധ കാലയളവുകളിലായി അദ്ദേഹത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിട്ടുള്ളത്.
നിലവിൽ വെറ്ററിനറി അസിസ്റ്റന്റുമാർ ഉൾപ്പെടെ പത്തിലധികം ജീവനക്കാരാണ് ഇവരെ പരിപാലിക്കാൻ ഇവിടെയുള്ളത്. ദിവസേന പതിനായിരക്കണക്കിന് രൂപയാണ് ഇവയുടെ ഭക്ഷണത്തിനും ചികിത്സയ്ക്കുമായി ചിലവാകുന്നത്. മറ്റാരുടെയും സഹായമില്ലാതെ രാകേഷ് സ്വന്തം വരുമാനത്തിൽ നിന്നാണ് ഈ തുക മുഴുവൻ കണ്ടെത്തുന്നത്. മൃഗങ്ങളോടുള്ള ഈ എഞ്ചിനീയറുടെ അസാധാരണമായ സ്നേഹത്തിന് സോഷ്യൽ മീഡിയയിലും വലിയ കൈയടിയാണ് ലഭിക്കുന്നത്.
