ബെംഗളൂരു: മാസങ്ങളായി തുടരുന്ന കൊടും വെയിലിൽ വലഞ്ഞ ഐടി നഗരത്തിന് ആശ്വാസമായും അതേസമയം ജനജീവിതം ദുസ്സഹമാക്കിയും ബെംഗളൂരുവിൽ കനത്ത മഴ. തിങ്കളാഴ്ച വൈകുന്നേരത്തോടെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് കനത്ത ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്.
വൈകുന്നേരത്തോടെ തന്നെ നഗരത്തിന് മുകളിൽ കറുത്ത ഇരുണ്ട മേഘങ്ങൾ രൂപപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ മജസ്റ്റിക്, കെ.ആർ. മാർക്കറ്റ്, ചാമരാജ്പേട്ട്, മല്ലേശ്വരം, ശേഷാദ്രിപുരം, ഹെബ്ബാൾ, യശ്വന്ത്പൂർ, രാജാജിനഗർ, വിധാന സൗധ, ശിവാജിനഗർ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിനാശകരമായ രീതിയിൽ മഴ പെയ്തു തിമിർക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് ടൗൺ ഹാളിന് മുന്നിലെ റോഡും പാലസ് റോഡും പൂർണ്ണമായും വെള്ളത്തിനടിയിലായി ഒരു തടാകത്തിന് സമാനമായ അവസ്ഥയിലായി മാറി. നാഗവാര ജംഗ്ഷനിൽ വൻതോതിൽ വെള്ളം കെട്ടിനിന്നത് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെടാൻ കാരണമായി. കാർത്തിക് നഗറിലെ വെള്ളക്കെട്ട് കാരണം മഹാദേവപുരയിലേക്കുള്ള വാഹനങ്ങളുടെ പോക്ക് വളരെ മന്ദഗതിയിലായിരുന്നു. കൂടാതെ പ്രശസ്തമായ മാൾ ഓഫ് ഏഷ്യയുടെ പിൻ ഗേറ്റിന് സമീപമുള്ള റെയിൽവേ അണ്ടർപാസിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഇവിടുകൂടിയുള്ള ഗതാഗതം അധികൃതർ താത്കാലികമായി നിരോധിച്ചു.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. മെയ് 19 ചൊവ്വാഴ്ച ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ഉൾനാടൻ ജില്ലകളായ ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, കൊപ്പൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. ഇതോടൊപ്പം തെക്കൻ ഉൾനാടൻ ജില്ലകളായ ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബല്ലാപൂർ, ചിക്കമഗളൂരു, ചിത്രദുർഗ, ദാവൻഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ എന്നിവിടങ്ങളിൽ വരും മണിക്കൂറുകളിൽ മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
