ജനീവ: വിനോദസഞ്ചാര കപ്പൽ കേന്ദ്രീകരിച്ചുണ്ടായ ഹന്താവൈറസ് ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ജാഗ്രതാ നിർദേശം നൽകി. വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. എന്നാൽ, കോവിഡ്-19 പോലെ ഇതൊരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച ‘എം.വി ഹോണ്ടിയസ്’ എന്ന ഡച്ച് കപ്പലിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. കപ്പലിലെ എട്ട് യാത്രക്കാർക്ക് രോഗം ബാധിച്ചതായും ഇതിൽ മൂന്ന് പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചു. കപ്പലിലെ രണ്ട് ഇന്ത്യൻ ജീവനക്കാരുടെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. രോഗബാധിതരായ യാത്രക്കാർ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയതാണ് നിലവിൽ ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നെതർലൻഡ്‌സ്, സിംഗപ്പൂർ, സ്വിറ്റ്‌സർലൻഡ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നീ അഞ്ച് രാജ്യങ്ങളെ കനത്ത നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നെതർലൻഡ്‌സിൽ നിലവിൽ മൂന്ന് പേർ ചികിത്സയിലാണ്. ഇവർക്ക് പുറമെ ഒരു വിമാന ജീവനക്കാരിക്കും രോഗബാധ സംശയിക്കുന്നുണ്ട്. സിംഗപ്പൂരിൽ നിരീക്ഷണത്തിലുള്ള രണ്ട് യാത്രക്കാരിൽ ഒരാൾക്ക് പനിയുടെ ലക്ഷണങ്ങൾ പ്രകടമാണ്. സാധാരണയായി എലികളിൽ നിന്ന് പടരുന്ന ഹന്താവൈറസിനേക്കാൾ അപകടകാരിയായ ‘ആൻഡീസ് വൈറസ്’ വകഭേദമാണ് ഇവിടെ വില്ലനായിരിക്കുന്നത്. ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരാൻ ശേഷിയുള്ളതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ കാണിക്കാൻ ആറ് ആഴ്ച വരെ സമയമെടുക്കുമെന്നത് പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.
രോഗബാധയെത്തുടർന്ന് വിനോദസഞ്ചാര കപ്പൽ നിലവിൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്. യാത്രക്കാരെ മുഴുവൻ കപ്പലിലെ കാബിനുകളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കപ്പലിൽ തീവ്രമായ അണുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
