ബെംഗളൂരു: ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ അസംസ്‌കൃത എണ്ണവിലയെ മാത്രമല്ല, കർണാടകയുടെ വ്യാവസായിക തലസ്ഥാനമായ പീനിയയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാവസായിക മേഖലയായ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ വാണിജ്യ ഇന്ധന വിതരണം തടസ്സപ്പെട്ടതോടെ നൂറുകണക്കിന് യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇന്ധനവില കുതിച്ചുയരുന്നതും വിതരണത്തിലെ അനിശ്ചിതത്വവും കാരണം മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.
സർക്കാർ വിതരണം ചെയ്യുന്ന വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത പെട്ടെന്ന് നിലച്ചതാണ് പീനിയയിലെ ചെറുകിട-ഇടത്തരം വ്യാവസായിക കമ്പനികളെ ദുരിതത്തിലാക്കിയത്. നിലവിൽ സർക്കാർ വിതരണം ഇല്ലാത്തതിനാൽ സ്വകാര്യ ഏജൻസികളെ മാത്രമാണ് ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത്. എന്നാൽ സ്വകാര്യ മേഖലയിൽ സിലിണ്ടറുകൾക്ക് ഇരട്ടിയിലധികം വില ഈടാക്കുന്നത് ഉൽപാദനച്ചെലവ് ക്രമാതീതമായി വർദ്ധിക്കാൻ കാരണമായി. ചെറുകിട കട്ടിംഗ് യൂണിറ്റുകൾ ഉൾപ്പെടെ ആയിരത്തിലധികം വ്യവസായങ്ങളാണ് ഗ്യാസ് വിതരണത്തെ നേരിട്ട് ആശ്രയിക്കുന്നത്. ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത വിധം സാമ്പത്തിക ബാധ്യത വർദ്ധിച്ചതോടെ പല ഉടമകളും തങ്ങളുടെ യൂണിറ്റുകൾ താൽക്കാലികമായി അടച്ചുപൂട്ടുകയാണ്.
പീനിയ വ്യാവസായിക മേഖലയിൽ ആകെ 12,000-ത്തിലധികം വ്യവസായങ്ങളുണ്ടെങ്കിലും ഇതിൽ ബഹുഭൂരിപക്ഷത്തിനും എൽപിജി അത്യന്താപേക്ഷിതമാണ്. ഗ്യാസ് വിതരണത്തിലുണ്ടായ ഈ കടുത്ത പ്രതിസന്ധിയെക്കുറിച്ച് പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ഇതിനകം തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ സർക്കാർ വിതരണം അടിയന്തരമായി പുനരാരംഭിക്കണമെന്നും വ്യാവസായിക ആവശ്യങ്ങൾക്കായി പ്രത്യേക സബ്‌സിഡി നിരക്കുകൾ ഏർപ്പെടുത്തണമെന്നും അസോസിയേഷൻ പ്രസിഡന്റ് ദാനപ്പ സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്യാസ് ലഭ്യത കുറഞ്ഞതോടെ വാഹന ഘടകങ്ങൾ നിർമ്മിക്കുന്ന പീനിയയിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനം മന്ദഗതിയിലാണ്. ഈ സാഹചര്യം തുടർന്നാൽ മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. വാണിജ്യ ഊർജ്ജ മേഖലയിലെ ഈ തടസ്സം ഹോട്ടൽ വ്യവസായത്തെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ വ്യാവസായിക മേഖലയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
