ബെംഗളൂരുവിനെ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാതയുടെ (ബുള്ളറ്റ് ട്രെയിൻ) കൂടുതൽ വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഒരു മണിക്കൂർ 13 മിനിറ്റ് കൊണ്ടും ഹൈദരാബാദിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ടും എത്തിച്ചേരാനാകും. ബെംഗളൂരു നഗരത്തിലെ തിരക്ക് പരിഗണിച്ച് നഗരപരിധിയിൽ 16 കിലോമീറ്റർ ദൂരം തുരങ്കപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബാക്കി ഭാഗങ്ങളിൽ ഉയരപ്പാതകളും ഉൾപ്പെടും.
ബെംഗളൂരു-ചെന്നൈ പാതയ്ക്ക് 306 കിലോമീറ്റർ നീളമുണ്ടാകും. ബയ്യപ്പനഹള്ളിയിൽ നിന്ന് ആരംഭിച്ച് വൈറ്റ്ഫീൽഡ്, കൊടിഹള്ളി, കോലാർ വഴി പാത ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് പ്രവേശിക്കും. തമിഴ്‌നാട്ടിൽ പുതുതായി വിമാനത്താവളം വരാനിരിക്കുന്ന പരന്തൂർ, പൂനമല്ലി എന്നിവ കടന്ന് ചെന്നൈ സെൻട്രലിൽ പാത അവസാനിക്കും. കർണാടകയിൽ മാത്രം നൂറ് കിലോമീറ്റർ നീളമുള്ള ഈ പാതയ്ക്കായി 1,358 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും.
607 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ഹൈദരാബാദ് പാത കൊടിഹള്ളി, ദേവനഹള്ളി, അലിപൂർ എന്നീ സ്റ്റേഷനുകൾ പിന്നിട്ടാണ് ആന്ധ്രയിലേക്ക് കടക്കുന്നത്. ഇതിൽ ദേവനഹള്ളി സ്റ്റേഷൻ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തായിരിക്കും. തുടർന്ന് ഹിന്ദുപൂർ, അനന്ത്പൂർ, ഗൂട്ടി, കര്‍ണൂല്‍ വഴി ഹൈദരാബാദ് വിമാനത്താവളം കടന്ന് നഗരമധ്യത്തിൽ അവസാനിക്കും. എന്നാൽ ഈ രണ്ട് പാതകളും ബെംഗളൂരുവിലെ പ്രധാന കേന്ദ്രമായ മജിസ്റ്റിക്കിനെ സ്പർശിക്കുന്നില്ലെന്നത് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
മൂന്നാമത്തെ പാതയായി വിഭാവനം ചെയ്തിരിക്കുന്നത് 157 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു റൂട്ടാണ്. ബജറ്റിൽ പരാമർശിച്ചിട്ടില്ലെങ്കിലും മാണ്ഡ്യ, രാമനഗര, കെംഗേരി, ഇലക്ട്രോണിക് സിറ്റി എന്നിവയെ ബന്ധിപ്പിച്ച് ഈ പാത നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പദ്ധതിക്ക് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ജർമ്മൻ കമ്പനി നടത്തിയ പഠനത്തിലും ഈ പാതയുടെ പ്രസക്തി വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ പദ്ധതിയുടെ സർവ്വെ നടപടികൾ പുരോഗമിക്കുകയാണ്.
