ബെംഗളൂരു: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ബെംഗളൂരു നഗരത്തിൽബുധനാഴ്ച വൈകുന്നേരം ശക്തമായ ആലിപ്പഴ വീഴ്ചയും മഴയുമെത്തി. നഗരത്തിലെ പല തെരുവുകളിലും ഐസ് കട്ടകൾ നിറഞ്ഞ നിലയിലായിരുന്നു. സമീപകാല ചരിത്രത്തിലൊന്നും ഇത്ര ശക്തമായ ആലിപ്പഴ വീഴ്ച കണ്ടിട്ടില്ലെന്ന് നഗരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മഴയെത്തുടർന്ന് നഗരത്തിലെ കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ താഴ്ന്ന് 18 ഡിഗ്രി സെൽഷ്യസിലെത്തി. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റാണ് മഴയ്‌ക്കൊപ്പം നാശനഷ്ടങ്ങൾ വിതച്ചത്.
വൈകുന്നേരം 5:30 വരെയുള്ള കണക്കനുസരിച്ച് നഗരത്തിൽ 80 മില്ലിമീറ്റർ മഴ ലഭിച്ചു. എച്ച്.എ.എൽ (HAL) വിമാനത്താവള പരിസരത്ത് 30 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അമിതമായ ചൂടിനെത്തുടർന്നുണ്ടായ അന്തരീക്ഷ വ്യതിയാനങ്ങളും കാറ്റിലെ ഈർപ്പവുമാണ് അപ്രതീക്ഷിതമായ ആലിപ്പഴ വീഴ്ചയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി എൻ. പുുവിയരശൻ പറഞ്ഞു. മൈസൂരു, ഹാസൻ ജില്ലകളിലായിരുന്നു ആലിപ്പഴ വീഴ്ച പ്രവചിച്ചിരുന്നതെങ്കിലും കാറ്റിന്റെ ദിശ മാറിയത് ബെംഗളൂരുവിൽ ശക്തമായ പ്രത്യാഘാതമുണ്ടാക്കി.
മഴയെത്തുടർന്ന് നഗരത്തിലെ മെട്രോ ഗതാഗതം താറുമാറായി. പ്ലാറ്റ്‌ഫോമുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിനുകളുടെ വേഗത കുറയ്ക്കേണ്ടി വന്നത് യാത്രക്കാരെ വലച്ചു. സ്റ്റേഷനുകൾക്ക് പുറത്തും പ്രവേശന കവാടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും കർണാടകയുടെ തെക്കൻ ഉൾനാടൻ ജില്ലകളിൽ ആലിപ്പഴ വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെയ് ഒന്നിന് നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
