ബെംഗളൂരു: ഒറ്റദിവസം കൊണ്ട് 15 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടാനുള്ള വൻ തയാറെടുപ്പിലാണ് ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ). കെംപെഗൗഡ ജയന്തി ദിനമായ നാളെ വെറും 12 മണിക്കൂർ കൊണ്ട് വിവിധ ബി.ഡി.എ ലേഔട്ടുകളിലെ 240 ഏക്കർ ഭൂമിയിലാണ് ഈ വൻ വൃക്ഷത്തൈ നടീൽ യജ്ഞം നടക്കുക. മുൻകാലങ്ങളിൽ നട്ടുപിടിപ്പിച്ച തൈകളിൽ 20 ശതമാനം മാത്രമാണ് വളർന്നു വലുതായത് എന്ന മുൻഅനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇത്തവണ അതീവ ജാഗ്രതയോടെയും കൃത്യമായ ആസൂത്രണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ ബൃഹത്തായ ദൗത്യത്തിനായി 50,000 വൊളന്റിയർമാരെയാണ് ബി.ഡി.എ നിയോഗിച്ചിരിക്കുന്നത്. ഒരു വൊളന്റിയർ ചുരുങ്ങിയത് 30 തൈകൾ വീതം നടും. ചല്ലഘട്ട നാടപ്രഭു കെംപെഗൗഡ ലേഔട്ടിലെ 41 ഇടങ്ങൾ, ബനശങ്കരി സിക്സ്ത് സ്റ്റേജിലെ 12 ഇടങ്ങൾ, ശിവറാം കാരന്ത് ലേഔട്ടിലെ 55 ഇടങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. വനംവകുപ്പ് പ്രത്യേകമായി വികസിപ്പിച്ചെടുത്ത 340 വ്യത്യസ്ത ഇനങ്ങളിലുള്ള തൈകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഒരേക്കറിൽ 7800 മുതൽ 8000 വരെ മരങ്ങൾ എന്ന കണക്കിലാണ് നടുക. ഇതിനൊപ്പം ജപ്പാൻ മാതൃകയിലുള്ള മിയാവാക്കി കാടുകളും (പാർക്കുകൾ) പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
നടുന്ന മരങ്ങൾ കൃത്യമായി വളരുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിപുലമായ പരിപാലന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അടുത്ത 3 വർഷത്തേക്ക് മരങ്ങളുടെ സംരക്ഷണ ചുമതല വിവിധ ഏജൻസികൾക്ക് കൈമാറും. ഇതിനായി 23 കോർപ്പറേറ്റ് കമ്പനികളും 12 സന്നദ്ധ സംഘടനകളും ബി.ഡി.എയ്ക്കൊപ്പം കൈകോർക്കുന്നുണ്ട്. ഓരോ തൈയ്ക്കും പ്രത്യേക തിരിച്ചറിയൽ ടാഗ് നൽകും. കൂടാതെ, ഇവയുടെ വിവിധ കാലഘട്ടങ്ങളിലെ വളർച്ച നിരീക്ഷിക്കാനും രേഖപ്പെടുത്താനുമായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.
15 ലക്ഷം തൈകൾ എത്തിക്കുന്നതിനും അവ നട്ടു പരിപാലിക്കുന്നതിനുമായി ആകെ 18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക പൂർണ്ണമായും കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽ (സി.എസ്.ആർ) നിന്നാണ് കണ്ടെത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നഗരത്തെ പച്ചപ്പിലേക്ക് നയിക്കാനുള്ള ബി.ഡി.എയുടെ ഈ നീക്കം വലിയ പ്രതീക്ഷയോടെയാണ് നഗരവാസികൾ കാണുന്നത്.
