ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ചേരാനുള്ള രാഘവ് ഛദ്ദ എംപിയുടെ തീരുമാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ബിജെപി പ്രവേശന പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകം ഇൻസ്റ്റഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് ഛദ്ദയ്ക്ക് നഷ്ടമായത്. 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലവിൽ ഫോളോവേഴ്‌സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. അൺഫോളോ ചെയ്തവരിൽ ഭൂരിഭാഗവും പുതിയ തലമുറയിൽപ്പെട്ട (ജെൻസി) യുവാക്കളാണെന്നത് ശ്രദ്ധേയമാണ്.
സമൂഹമാധ്യമങ്ങളിൽ ‘unfollowRaghavChadha’ എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ ഇതിനോടകം ട്രെൻഡിങ്ങായിക്കഴിഞ്ഞു. ബിജെപി പ്രവേശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻപ് പങ്കുവെച്ചിരുന്ന പോസ്റ്റുകളെല്ലാം രാഘവ് ഛദ്ദ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതും പ്രതിഷേധക്കാരുടെ രോഷം വർദ്ധിപ്പിച്ചു. പഞ്ചാബിൽ നിന്നുള്ള ഏഴ് രാജ്യസഭാ എംപിമാരാണ് എഎപി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പാർട്ടി വിട്ടതോടെ രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ അംഗബലം മൂന്നായി ചുരുങ്ങി.
വാഗ്ദാനങ്ങൾ ലംഘിച്ചും രാഷ്ട്രീയ നിലപാടുകൾ മാറ്റിയും ബിജെപിയിലേക്ക് ചേക്കേറുന്നതിനെതിരെ കടുത്ത വിമർശനമാണ് സൈബർ ഇടങ്ങളിൽ ഉയരുന്നത്. രാഘവ് ഛദ്ദയുടെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളെയും ഈ സൈബർ പ്രതിഷേധം എങ്ങനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]