കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസിന്റെ പിടിയിലായി. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെയാണ് (19) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എൻജിനീയറിങ് വിദ്യാർത്ഥിയാണ് പിടിയിലായ അഭിനവ്.
പൊക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള അപ്പാർട്ടുമെന്റിലും പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെ അതിജീവിതയുടെ വീട്ടുകാർ പ്രതിയുടെ വീട്ടുകാരെ സമീപിച്ച് വിവാഹകാര്യം സംസാരിച്ചു. എന്നാൽ ഈ വാഗ്ദാനത്തിൽ നിന്ന് പ്രതിയും കുടുംബവും പിന്മാറുകയായിരുന്നു.
തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കുന്ദമംഗലം പോലീസ് ചൂലൂരിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സബ് ഇൻസ്‌പെക്ടർ ബാലു കെ. അജിത്, എസ്.സി.പി.ഒമാരായ മനോജ്, ഗോകുൽ പ്രകാശ്, സി.പി.ഒ നിഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
