ബെംഗളൂരു: യുണൈറ്റഡ് കിംഗ്ഡവും (യു.കെ) ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സി.ഇ.ടി.എ) പ്രകാരം ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കിയുള്ള സ്കോട്ടിഷ് സാൽമൺ മീനിന്റെ ആദ്യ ശേഖരം വെള്ളിയാഴ്ച ബെംഗളൂരുവിലെത്തി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സാഷിമി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് സ്കോട്ട്ലൻഡിലെ ‘ബക്കാഫ്രോസ്റ്റ്’ ഉൽപ്പാദിപ്പിച്ച ഈ പുതിയ മത്സ്യം ഇറക്കുമതി ചെയ്തത്.
കരാർ പ്രാബല്യത്തിൽ വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആദ്യ കൺസൈൻമെന്റ് ബെംഗളൂരുവിൽ എത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന്റെ വിജയമാണെന്ന് ബെംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഓവൻ റിച്ചാർഡ്സ് പറഞ്ഞു. പുതിയ കരാർ നിലവിൽ വന്നതോടെ സ്കോട്ടിഷ് സാൽമണിന് ഇന്ത്യയിൽ ചുമത്തിയിരുന്ന 33 ശതമാനം ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ മത്സ്യ വിപണിയായ ഇന്ത്യയിലേക്ക് തീരുവയില്ലാതെ സാൽമൺ കയറ്റുമതി ചെയ്യാനാകുന്നത് വരും ദശകത്തിൽ സ്കോട്ടിഷ് സാൽമൺ മേഖലയ്ക്ക് ഏകദേശം 130 മില്യൺ പൗണ്ടിന്റെ (ഏകദേശം 175 മില്യൺ ഡോളർ) സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം മത്സ്യവും പ്രാദേശികമായി ലഭിക്കുന്നതാണെങ്കിലും, മെട്രോ നഗരങ്ങളിൽ പ്രീമിയം സമുദ്രവിഭവങ്ങൾക്കുള്ള ഉയർന്ന ആവശ്യകത സ്കോട്ടിഷ് സാൽമണിന് വലിയ വിപണി സാധ്യത തുറന്നു നൽകുന്നതായി സാൽമൺ സ്കോട്ട് സി.ഇ.ഒ തവീഷ് സ്കോട്ട് വ്യക്തമാക്കി.
