ബെംഗളൂരു: പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവാവ് അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് ദേവനഹള്ളിയിൽ വലിയ പരിഭ്രാന്തി പരത്തി. ദേവനഹള്ളി ബൈപാസിലെ സ്വകാര്യ അപ്പാർട്ട്മെന്റിന്റെ ഒമ്പതാം നിലയിൽ കയറിയാണ് അംബേദ്കർ കോളനി സ്വദേശിയായ ആനന്ദ് എന്ന യുവാവ് മണിക്കൂറുകളോളം അധികൃതരെ മുൾമുനയിൽ നിർത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച നാടകീയ രംഗങ്ങൾ ഏഴ് മണിക്കൂറോളം നീണ്ടുനിന്നു.
2023-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ആനന്ദ്. ജാമ്യത്തിലിറങ്ങിയ ശേഷം സ്വിഗ്ഗി ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ വീണ്ടും പരാതി നൽകിയതിനെ തുടർന്ന് പോലീസ് തന്നെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തനിക്ക് നീതി വേണമെന്നും ജില്ലാ കളക്ടറും പോലീസ് കമ്മീഷണറും സ്ഥലത്തെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പ്രതിഷേധം.
സംഭവമറിഞ്ഞ് അഗ്നിശമന സേനയും പോലീസും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കാൻ തീവ്രശ്രമം നടത്തി. വൈകുന്നേരം ഏഴ് മണിയായിട്ടും താഴെയിറങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന് അധികൃതർ യുവാവുമായി ദീർഘനേരം ചർച്ച നടത്തുകയും ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്നാണ് ഇയാളെ സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചത്.
താഴെയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ആനന്ദ്, താൻ കാട്ടിക്കൂട്ടിയത് വെറുമൊരു നാടകമല്ലെന്ന് അവകാശപ്പെട്ടു. പ്രണയബന്ധത്തിന്റെ പേരിൽ തനിക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ വ്യാജ പരാതികൾ നൽകി വേട്ടയാടുകയാണെന്നും, ആ പരാതികൾ പിൻവലിപ്പിക്കാനാണ് താൻ ഇത്തരമൊരു കടുംകൈക്ക് മുതിർന്നതെന്നും യുവാവ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ദേവനഹള്ളി പോലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നിയമനടപടികൾ ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]