ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായെത്തുന്ന സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും അവർക്ക് അർഹമായ പരിഗണന നൽകണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരി നിർദ്ദേശിച്ചു. മണ്ട്യയിൽ നടന്ന ‘മഹിളാ ജനസുൻവായ്’ (വനിതാ അദാലത്ത്) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്ക് പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘അക്ക പടേ’ (Akka Pade) വാഹനങ്ങൾ സജ്ജമാക്കണം. സ്കൂളുകൾ, കോളേജുകൾ, പാർക്കുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണം. എല്ലാ പൊതുസ്ഥലങ്ങളിലും ഹെൽപ്പ് ലൈൻ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളെ (ഐസിസി) കുറിച്ച് വിദ്യാർത്ഥിനികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
സർക്കാർ ബസ് സ്റ്റാൻഡുകളിൽ വൃത്തിയുള്ള ശുചിമുറികൾ, കുടിവെള്ളം, മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറികൾ എന്നിവ ഉറപ്പാക്കണം. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളിൽ മെഡിക്കൽ സൗകര്യങ്ങളും മികച്ച ശുചിത്വവും ഉറപ്പാക്കണമെന്നും ഡോ. നാഗലക്ഷ്മി പറഞ്ഞു.
ജില്ലയിലെ കാണാതാകുന്ന സ്ത്രീകളെ കണ്ടെത്തുന്നതിൽ പോലീസ് വലിയ മുന്നേറ്റം നടത്തിയതായി മണ്ട്യ എസ്.പി. വി.ജെ. ശോഭാറാണി അറിയിച്ചു. 2024-ൽ കാണാതായ 420 സ്ത്രീകളിൽ 410 പേരെയും, 2025-ൽ കാണാതായ 483 പേരിൽ 468 പേരെയും കണ്ടെത്താൻ കഴിഞ്ഞതായി എസ്.പി വ്യക്തമാക്കി. ഭ്രൂണഹത്യയ്ക്കും ബാലവിവാഹത്തിനുമെതിരെ ജില്ലയിൽ ശക്തമായ ബോധവൽക്കരണം നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ കുമാര അറിയിച്ചു. സ്കൂളുകളിൽ തുടർച്ചയായി മൂന്ന് ദിവസം ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അദാലത്തിൽ വനിതകളിൽ നിന്ന് അധ്യക്ഷ പരാതികൾ സ്വീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]