ബെംഗളൂരു: ‘സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനം’ എന്ന വിശേഷണം ബെംഗളൂരുവിന് എങ്ങനെ ലഭിച്ചു എന്നതിന് ഉദാഹരണമായി ഒരു അപൂർവ്വ സംഭവം കൂടി. പ്രശസ്ത സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ ‘വൈ കോമ്പിനേറ്റർ’ (Y Combinator) നഗരത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ, അവിടെ ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തന്റെ സ്റ്റാർട്ടപ്പ് ഐഡിയ അവതരിപ്പിച്ച് സംഘാടകരെ അമ്പരപ്പിച്ചു.
ഇലക്ട്രോണിക് സിറ്റിയിൽ നടന്ന പരിപാടിക്കിടെയാണ് വൈ കോമ്പിനേറ്റർ പങ്കാളിയും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ അങ്കിത് ഗുപ്തയ്ക്ക് ഈ അനുഭവം ഉണ്ടായത്. തങ്ങളെ സഹായിക്കാനുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഒരു മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണെന്നും അടുത്ത ആഴ്ച താൻ പുറത്തിറക്കാൻ പോകുന്ന ഉൽപ്പന്നം (Product) അദ്ദേഹം കാണിച്ചുതന്നെന്നും അങ്കിത് എക്സിൽ (X) കുറിച്ചു. “ഇന്ത്യ ശരിക്കും ഞെട്ടിക്കുന്നു” എന്നാണ് ഈ അനുഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
കാർത്തിക് നാഗപുരി എന്ന വിദ്യാർത്ഥിയാണ് താനാണ് ആ സെക്യൂരിറ്റി ജീവനക്കാരനെന്ന് വെളിപ്പെടുത്തി അങ്കിത് ഗുപ്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. മീഷോ, റേസർപേ തുടങ്ങിയ പ്രമുഖ കമ്പനികളുടെ സ്ഥാപകർ പങ്കെടുത്ത വേദിയിലായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് ‘പീക്ക് ബെംഗളൂരു’ നിമിഷമാണെന്ന് പലരും അഭിപ്രായപ്പെട്ടു. സാധാരണക്കാരായ വിദ്യാർത്ഥികൾ പോലും സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ കരുത്താണ് ഇതെന്നും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. സ്റ്റാർട്ടപ്പുകളെ എങ്ങനെ വളർത്താം എന്നതിനെക്കുറിച്ച് ലോകപ്രശസ്തരായ വിദഗ്ധർ ക്ലാസുകൾ നൽകുന്ന പരിപാടിയാണ് വൈ കോമ്പിനേറ്ററിന്റെ ‘സ്റ്റാർട്ടപ്പ് സ്കൂൾ’.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]