ബെംഗളൂരു: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരിൽ 45 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ട്. തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ അപഗ്രഥിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ 1,413 കോടി രൂപയുടെ ആസ്തിയുള്ള കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഏറ്റവും ധനികനായ മുഖ്യമന്ത്രി. 55.24 ലക്ഷം രൂപയുടെ ആസ്തിയുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
45 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകൾ
ആകെ പഠനം നടത്തിയ 31 മുഖ്യമന്ത്രിമാരിൽ 14 പേർക്കെതിരെയും (45%) ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതിൽ 11 മുഖ്യമന്ത്രിമാർ (35%) കൊലപാതകശ്രമം, കൈക്കൂലി, അനധികൃത സ്വത്ത് സമ്പാദനം, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് നേരിടുന്നത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി എന്നിവർക്കെതിരെ ഐ.പി.സി 307-ാം വകുപ്പ് പ്രകാരം കൊലപാതകശ്രമത്തിന് കേസുകളുണ്ട്.
ശരാശരി ആസ്തി 118 കോടി രൂപ
രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 3,660 കോടി രൂപയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഓരോ മുഖ്യമന്ത്രിയുടെയും ശരാശരി ആസ്തി 118.07 കോടി രൂപയാണ്. ആകെ മുഖ്യമന്ത്രിമാരിൽ 13 ശതമാനം പേർക്ക് 100 കോടി രൂപയ്ക്ക് മുകളിൽ സ്വത്തുണ്ട്.
ഡി.കെ. ശിവകുമാറിന് തൊട്ടുപിന്നാലെ 931 കോടി രൂപയുടെ ആസ്തിയോടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രണ്ടാം സ്ഥാനത്തുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ് ജോസഫ് (648 കോടി രൂപ), അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു (332 കോടി രൂപ) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
വിദ്യാഭ്യാസ യോഗ്യതയും ലിംഗസമത്വവും
നിലവിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത മാത്രമാണ് രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി. മുഖ്യമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിച്ചാൽ ഒൻപത് പേർ (29%) ബിരുദാനന്തര ബിരുദധാരികളും, ഏഴ് പേർ (23%) ബിരുദധാരികളുമാണ്. മൂന്ന് മുഖ്യമന്ത്രിമാർ ഡോക്ടറേറ്റ് കരസ്ഥമാക്കിയവരും, രണ്ട് പേർ പത്താം ക്ലാസ് (എസ്.എസ്.എൽ.സി) യോഗ്യതയുള്ളവരുമാണ്.
