ബെംഗളൂരു : വൻ ലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിൽ അകപ്പെട്ട് മൈസൂരുവിലെ വ്യവസായിക്കും സുഹൃത്തുക്കൾക്കും രണ്ടര കോടി രൂപ നഷ്ടമായി. മൈസൂരു ജെ.പി നഗർ സ്വദേശിയായ വ്യവസായിയും അദ്ദേഹത്തിന്റെ ആറ് സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ ഗൗരവ് സിങ് റാത്തോഡ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിക്ഷേപിക്കുന്ന തുകയ്ക്ക് 40 ശതമാനം വരെ ഉയർന്ന പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഗൗരവ് സിങ് വ്യവസായിയെ സമീപിച്ചത്. ഈ വാഗ്ദാനത്തിൽ വിശ്വസിച്ച വ്യവസായി കഴിഞ്ഞ ഓഗസ്റ്റിൽ 25 ലക്ഷം രൂപ ഇയാളുടെ പദ്ധതിയിൽ നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ പലിശയിനത്തിൽ ആറ് ലക്ഷം രൂപ വ്യവസായിക്ക് കൃത്യമായി ലഭിക്കുകയും ചെയ്തു. പണം സുരക്ഷിതമാണെന്ന് ഉറച്ചുവിശ്വസിച്ച വ്യവസായി, തന്റെ ആറ് സുഹൃത്തുക്കളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് രണ്ട് കോടിയിലധികം രൂപ അധികമായി ഈ പദ്ധതിയിൽ നിക്ഷേപിച്ചു.
എന്നാൽ വൻ തുക കൈക്കലാക്കിയതിനു ശേഷം ഒരു മാസത്തെ പലിശ മാത്രമാണ് ഇവർക്ക് ലഭിച്ചത്. തുടർന്ന് പലിശ മുടങ്ങുകയും ഗൗരവ് സിങ്ങിന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും ചെയ്തതോടെ വ്യവസായി ജാർഖണ്ഡിലെത്തി നേരിട്ട് അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി സമാനമായ രീതിയിൽ വേറെയും ഒട്ടേറെ ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തങ്ങൾ വലിയൊരു തട്ടിപ്പിൽ അകപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ വ്യവസായി മൈസൂരു പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
