ബെംഗളൂരു: ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വിതരണ ശൃംഖലയെ തകിടം മറിച്ചതോടെ, നഗരത്തിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഇതിന് പിന്നാലെ അവശ്യ മരുന്നുകളുടെ വിലയും ഈ ആഴ്ച മുതൽ വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
അസംസ്‌കൃത എണ്ണയുടെയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിച്ചതോടെ മരുന്നുകൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഫോയിലുകളുടെ നിർമ്മാണച്ചെലവ് കുത്തനെ ഉയർന്നു. ഇത് മരുന്നുകളുടെ വിലയിൽ 15 മുതൽ 20 ശതമാനം വരെ വർദ്ധനവുണ്ടാക്കാൻ കാരണമാകും.
വില കൂടുന്ന പ്രധാന മരുന്നുകൾ: പാരസെറ്റമോൾ, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകൾ, ഗ്യാസ്ട്രിക് ഗുളികകൾ, കഫ് സിറപ്പ് തുടങ്ങി 600-ലധികം അവശ്യ മരുന്നുകൾക്ക് വില കൂടും. ഇതിന് പുറമെ സൗന്ദര്യവർദ്ധക വസ്തുക്കൾ, ശിശു സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും വില വർദ്ധിക്കുമെന്ന് ബാംഗ്ലൂർ സിറ്റി ഡ്രഗ്സ് ആൻഡ് കെമിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് മായണ്ണ അറിയിച്ചു.
“മരുന്ന് വില നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ്. അന്താരാഷ്ട്ര യുദ്ധസാഹചര്യങ്ങൾ കാരണം വില വർദ്ധിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ല. എങ്കിലും, സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. വില കൂടിയാലും സർക്കാർ മരുന്നുകൾ വാങ്ങി ജനങ്ങൾക്ക് ലഭ്യമാക്കും എന്ന് മരുന്ന് വില വർദ്ധനവിനെക്കുറിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു.
വാണിജ്യ ഗ്യാസ് ക്ഷാമം മൂലം ഹോട്ടൽ വ്യവസായം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കെ, മരുന്നുകൾക്ക് കൂടി വില കൂടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളിൽ വിപണിയിൽ കൂടുതൽ വിലക്കയറ്റം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
