ബെംഗളൂരു: ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ബെംഗളൂരുവിലെ പ്രമുഖ സംരംഭകൻ അഭിജിത് ഗുപ്ത. തന്റെ ഉടമസ്ഥതയിലുള്ള ‘സ്മാഷ് ഗയ്‌സി’ന്റെ ഇന്ദിരാനഗർ ഔട്ട്‌ലെറ്റിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
“എവിടെയാണ് വൃത്തിയുടെ ആഴം?”
റെസ്റ്റോറന്റിലെ പ്രതിവാര ‘ഡീപ്പ് ക്ലീനിംഗ്’ (Deep Cleaning) വിലയിരുത്താനാണ് ദ പിസ്സ ബേക്കറി, പാരീസ് പാണിനി, സ്മാഷ് ഗയ്‌സ് എന്നിവയുടെ സഹസ്ഥാപകനായ അഭിജിത് നേരിട്ടെത്തിയത്. കിച്ചണിലും സർവീസ് ഏരിയയിലും നടത്തിയ പരിശോധനയ്ക്കിടെ ശുചിത്വത്തിലെ പോരായ്മകൾ അദ്ദേഹം ജീവനക്കാരെ ചൂണ്ടിക്കാട്ടി. “ഡീപ്പ് ക്ലീനിംഗ് എന്ന് പറയുമ്പോൾ അതിൽ എന്ത് ആഴമാണുള്ളത്? ഇവിടെ ആഴമില്ല,” എന്ന് അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നുണ്ട്.
എസി ഫിൽട്ടറുകൾ, ഗ്ലാസ് വാട്ടർ ബോട്ടിലുകൾ, ഡിഷ് വാഷർ, വാഷിംഗ് ഏരിയ എന്നിവ അദ്ദേഹം നേരിട്ട് പരിശോധിച്ചു. ചില ഭാഗങ്ങളിൽ പുരോഗതിയുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ ഇനിയും ശ്രദ്ധ വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജീവനക്കാരുടെ കുറവുണ്ടെങ്കിലും ഉപഭോക്താക്കൾ നേരിട്ട് ഇടപെടുന്ന സ്ഥലങ്ങൾ ‘സ്പിക് ആൻഡ് സ്പാൻ’ (Spic and Span) ആയിരിക്കണമെന്നും ഇത് ഒട്ടും വിട്ടുവീഴ്ച ചെയ്യാനാവാത്ത കാര്യമാണെന്നും അദ്ദേഹം ജീവനക്കാരെ ഓർമ്മിപ്പിച്ചു.
കൈയടിച്ച് സോഷ്യൽ മീഡിയ
ഒരു ബോസ് എന്നതിലുപരി മികച്ചൊരു മാനേജരായാണ് അഭിജിത് പ്രവർത്തിക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളോടുള്ള ബഹുമാനവും ജോലിയോടുള്ള അർപ്പണബോധവുമാണ് ഇതിൽ കാണുന്നതെന്ന് പലരും കമന്റ് ചെയ്തു.
കൂടുതൽ തിരക്കുള്ള ഔട്ട്‌ലെറ്റുകളിൽ ശുചിത്വം എങ്ങനെ നിലനിർത്തുന്നു എന്ന ഉപഭോക്താക്കളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ വീഡിയോ പങ്കുവെച്ചതെന്ന് അഭിജിത് കുറിച്ചു. സോണൽ മാനേജർമാർ നടത്തുന്ന കൃത്യമായ പരിശോധനകൾക്ക് പുറമെ ഇത്തരം അപ്രതീക്ഷിത സന്ദർശനങ്ങൾ ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]