ബെംഗളൂരു: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചുള്ള റോസാപ്പൂ കയറ്റുമതിയിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (BLR). പൂക്കളുടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
നശിച്ചുപോകാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളുടെ (Perishable Goods) കയറ്റുമതിയിൽ തുടർച്ചയായ അഞ്ചാം വർഷവും ഇന്ത്യയിലെ ഒന്നാം നമ്പർ വിമാനത്താവളമെന്ന ഖ്യാതി ബെംഗളൂരു നിലനിർത്തി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോസാപ്പൂക്കളുടെ എണ്ണത്തിൽ 38 ശതമാനവും ആകെ തൂക്കത്തിൽ 64 ശതമാനവും വർധനവാണുണ്ടായത്. രാജ്യത്തിനകത്തെ 47 നഗരങ്ങളിലേക്കായി മാത്രം 2,402 ടൺ റോസാപ്പൂക്കളാണ് ബെംഗളൂരുവിൽ നിന്ന് പറന്നത്. ആഭ്യന്തര വിപണിയിൽ മാത്രം 79 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ ഉണ്ടായത്.
പുതുമ ചോരാതെ ‘കോൾഡ് ചെയിൻ’
പൂക്കളുടെ പുതുമയും ഗുണനിലവാരവും ഒട്ടും നഷ്ടപ്പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ വിമാനത്താവളത്തിലെ അത്യാധുനികമായ ‘കോൾഡ് ചെയിൻ’ (Cold Chain) സംവിധാനം വലിയ പങ്കുവഹിച്ചു. തത്സമയ ട്രാക്കിംഗ് സംവിധാനവും താപനില നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യയും ഉള്ളതിനാൽ ഓരോ പൂവും വാടാതെ ഉപഭോക്താക്കളിലേക്ക് എത്തിയെന്ന് അധികൃതർ വ്യക്തമാക്കി.
