ബെംഗളൂരു:* ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ യാത്രക്കാരായ കുടുംബത്തെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10:30 ഓടെ മദ്ദൂരിനടുത്തുള്ള ഗംഗനൂരു ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം നടന്നത്. തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ ഡാഷ്‌ക്യാമിൽ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനരോഷമാണ് ഉയർന്നത്.
അമിത ഗതാഗതക്കുരുക്കുള്ള സമയത്ത്, ബെംഗളൂരു അട്ടിഗുപ്പെ സ്വദേശിയായ സാഗറും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ മുന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് കാറുമായി ചെറിയ രീതിയിൽ ഉരസിയതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അപകടത്തെച്ചൊല്ലി സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളും സാഗറും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് പിന്നീട് ക്രൂരമായ മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു.
ദേശീയപാതയ്ക്ക് നടുവിൽ വെച്ച് ആൾട്ടോ കാർ തടഞ്ഞുനിർത്തിയ സംഘം, സാഗറിനെ കാറിൽ നിന്നും വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ സമയം സാഗറിന്റെ ഭാര്യയും കുട്ടികളും പ്രായമായ ഒരു സ്ത്രീയും കാറിലുണ്ടായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ കാറിൽ നിന്നിറങ്ങി ശ്രമിക്കുന്നതും, വഴിപോക്കനായ മറ്റൊരാൾ പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ അക്രമികൾ മർദ്ദനം തുടരുകയായിരുന്നു.
ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെ, അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ സഹിതം നെറ്റിസൺസ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും നാഷണൽ ഹൈവേ അതോറിറ്റിയെയും (NHAI) ടാഗ് ചെയ്ത് അടിയന്തര നടപടി ആവശ്യപ്പെട്ടു. മർദ്ദനത്തിൽ പരിക്കേറ്റ സാഗർ തിങ്കളാഴ്ച പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ മദ്ദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ബെംഗളൂരുവിലെ എജിഎസ് ലേഔട്ട് സ്വദേശികളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]