ബെംഗളൂരു: തെരുവ് കച്ചവടക്കാർക്കെതിരെയുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബംഗളൂരു നഗരത്തിൽ ഇന്ന് തെരുവ് കച്ചവടക്കാർ സമ്പൂർണ്ണ ബന്ദിന് ആഹ്വാനം ചെയ്തു. നഗരവ്യാപകമായി നടക്കുന്ന ഈ പ്രതിഷേധത്തിന്റെ ഭാഗമായി പൂവ്, പഴം, പച്ചക്കറി വ്യാപാരികൾ നാളെ രാവിലെ 6 മണി മുതൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് ഫ്രീഡം പാർക്കിൽ നടക്കുന്ന വൻ ജനകീയ പ്രകടനത്തിൽ പങ്കാളികളാകും.
കർണാടക പ്രോഗ്രസീവ് സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ, കരുനാട് സ്ട്രീറ്റ് വെൻഡേഴ്സ് ഓർഗനൈസേഷൻസ് ഫെഡറേഷൻ, നവ കർണാടക സ്റ്റേറ്റ് സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ, സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ, റോഡ്സൈഡ് വെൻഡേഴ്സ് ഫെഡറേഷൻ, കർണാടക വുമൺ സ്ട്രീറ്റ് വെൻഡേഴ്സ് അസോസിയേഷൻ ഫെഡറേഷൻ എന്നീ ആറ് പ്രമുഖ സംഘടനകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന റോഡുകളിലെയും ഉപറോഡുകളിലെയും ഏകദേശം 2,000 കിലോമീറ്റർ കാൽനടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 1 മുതൽ ജൂലൈ 10 വരെയാണ് ജി.ബി.എയുടെ പത്തുദിവസത്തെ ക്യാമ്പയിൻ. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് 320 കിലോമീറ്റർ കാൽനടപ്പാത ഒഴിപ്പിച്ചതായി ജി.ബി.എ അവകാശപ്പെടുന്നു. എന്നാൽ, മുൻകൂട്ടി യാതൊരു അറിയിപ്പും നൽകാതെയുള്ള ഈ പെട്ടെന്നുള്ള നടപടി രണ്ടുലക്ഷത്തോളം തെരുവ് കച്ചവടക്കാരെയും അവരെ ആശ്രയിച്ചു കഴിയുന്ന പത്തുലക്ഷത്തിലധികം കുടുംബാംഗങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയതായി കരുനാട് സ്ട്രീറ്റ് വെൻഡേഴ്സ് ഓർഗനൈസേഷൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.എം. രവിചന്ദ്ര കുറ്റപ്പെടുത്തി.
കാൽനടപ്പാതകളിൽ കാറുകൾ നിയമവിരുദ്ധമായി പാർക്ക് ചെയ്യുമ്പോൾ കണ്ണടയ്ക്കുന്ന അധികൃതർ, കച്ചവടക്കാരെ ചെറുകിട റോഡുകളിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നത് അവിടെയും ഇതേ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചോദ്യം ചെയ്തു. മുൻകൂട്ടി നോട്ടീസ് നൽകാതെയും കൃത്യമായ രസീതുകൾ നൽകാതെയുമാണ് തങ്ങളുടെ തള്ളുവണ്ടികളും കസേരകളും സാധനസാമഗ്രികളും ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതെന്ന് യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
അതേസമയം, പ്രധാന റോഡുകളിലെയും കാൽനടപ്പാതകളിലെയും തെരുവ് കച്ചവടക്കാരെ സാധ്യമാകുന്നയിടങ്ങളിൽ സമീപത്തെ ചെറിയ റോഡുകളിലേക്ക് പുനരധിവസിപ്പിക്കുമെന്ന് ബിദാർ ജില്ലയിലെ ബസവകല്യണിൽ വെച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. രജിസ്റ്റർ ചെയ്ത കച്ചവടക്കാർക്ക് തള്ളുവണ്ടികളും പ്രത്യേക കച്ചവട സ്ഥലങ്ങളും നൽകുമെന്നും അവരുടെ ജീവനോപാധിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമായ കാൽനടപ്പാതകൾ പുനഃസ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാണിച്ചാണ് നഗരസഭ ഈ നടപടിയെ ന്യായീകരിക്കുന്നത്.
എന്നാൽ, നോട്ടീസ് കാലയളവ് നൽകണമെന്നതും ബദൽ കച്ചവട മേഖലകൾ ഒരുക്കണമെന്നതുമുള്ള 2014-ലെ തെരുവ് കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) നിയമത്തിലെ വ്യവസ്ഥകളെ ജി.ബി.എ ലംഘിക്കുകയാണെന്ന് യൂണിയനുകൾ വാദിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പിഎം-സ്വനിധി (PM-SVANIDHI) പദ്ധതി പ്രകാരം വായ്പ നേടിയ പല കച്ചവടക്കാരെയും കഴിഞ്ഞ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നടത്തിയ നഗരസഭാ സർവേകളിൽ നിന്ന് ഒഴിവാക്കിയതായും ഇതാണ് അവർക്ക് തിരിച്ചറിയൽ കാർഡുകളും നിയമപരമായ പരിരക്ഷയും നഷ്ടപ്പെടാൻ കാരണമായതെന്നും യൂണിയനുകൾ വെളിപ്പെടുത്തി.
ബദൽ സ്ഥലങ്ങൾ ടൗൺ വെൻഡിങ് കമ്മിറ്റി അന്തിമമാക്കുന്നത് വരെ കുടിയൊഴിപ്പിക്കൽ ഉടനടി നിർത്തലാക്കുക, കച്ചവടക്കാരെ അവരുടെ യഥാർത്ഥ സ്ഥലങ്ങളിൽ തുടരാൻ അനുവദിക്കുക, പിടിച്ചെടുത്ത സാധനങ്ങളും വണ്ടികളും തിരികെ നൽകുക, ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം നൽകുക എന്നിവയാണ് സംഘടനകളുടെ പ്രധാന ആവശ്യങ്ങൾ. അർഹരായ എല്ലാവർക്കും തിരിച്ചറിയൽ കാർഡ് ഉറപ്പാക്കാൻ പുതിയ സമഗ്ര സർവേ നടത്തണമെന്നും, തെരുവ് കച്ചവടക്കാരെ വേട്ടയാടുന്നതിന് പകരം നിയമവിരുദ്ധ പാർക്കിങ്, സ്വകാര്യ ഗാർഡനുകൾ, വാണിജ്യ റാംപുകൾ, ട്രാൻസ്ഫോർമറുകൾ, കടകളുടെ പുറത്തേക്കുള്ള ഡിസ്പ്ലേകൾ തുടങ്ങിയ യഥാർത്ഥ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംയുക്ത സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
