കാവേരി നദീതട പ്രദേശങ്ങൾ വരൾച്ചയിൽ; ജൂൺ മഴയിൽ 56% കുറവ്!!

ബെംഗളൂരു: കാവേരി നദീതട പ്രദേശങ്ങൾ വരൾച്ചയിലേക്ക്. കാവേരി നദിയിലെ കെ.ആർ.എസ്., കബനി അണക്കെട്ടുകളിൽ ജലവിതാനം കുറഞ്ഞതിനാൽ കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ള വിതരണം നിർത്തിയിരിക്കുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും കാലവർഷം മോശമായതുമാണ് ഈ അവസ്ഥയ്ക്ക്കാരണം.

ഇത്തണ ജൂണിൽ ലഭിച്ചത് കഴിഞ്ഞ വർഷത്തെക്കാൾ 56 ശതമാനം കുറഞ്ഞ മഴയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് കാവേരിനദീതട ജില്ലകളിൽ കൂടുതലായി മഴ ലഭിക്കാറുള്ളത്. വരുംദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. മഴ ലഭിച്ചില്ലെങ്കിൽ ജൂലായ് രണ്ടാംവാരത്തിൽ കൃത്രിമ മഴയ്ക്കുള്ള പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്.

ബെംഗളൂരുവിലേക്ക് കുടിവെള്ളമെത്തിക്കുന്നത് കെ.ആർ.എസ് അണക്കെട്ടിൽ നിന്നാണ്. കെ.ആർ.എസ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം കെ.ആർ.എസ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 5485 ക്യൂസെക്‌സായിരുന്നു. ഇന്നിത് 206 ക്യൂസെക്‌സാണ്.

കാവേരി നദിയിലെ നാല് അണക്കെട്ടുകളിലും വെള്ളം കുറവാണ്. ഏറ്റവും കുറഞ്ഞ ജലവിതാനമാണ് ഇപ്പോഴുള്ളത്. നാല് അണക്കെട്ടുകളിലുംകൂടി 13.84 ടി.എം.സി. അടിവെള്ളമാണുള്ളത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 64.89 ടി.എം.സി. അടിവെള്ളമുണ്ടായിരുന്നു.

അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതിനാൽ കാവേരി നദിയിൽനിന്ന്‌ തമിഴനാടിന് വെള്ളംനൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. അണക്കെട്ടുകളിലേക്ക് മതിയായ നീരൊഴുക്കുണ്ടെങ്കിൽ വെള്ളം നൽകിയാൽ മതിയെന്നാണ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി കർണാടകത്തോട് നിർദേശിച്ചത്.

കാവേരി നദീതട ജില്ലകളിലെ കർഷകരും പ്രതിസന്ധിയിലാണ്. ജലസേചന സൗകര്യം മുന്നിൽ കണ്ടാണ് കർഷകർ കൃഷിയിറക്കിയത്. സാധാരണ ജൂൺ മാസത്തിൽ കൃഷി ആവശ്യത്തിന് അണക്കെട്ടുകളിൽനിന്ന്‌ വെള്ളം നൽകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാൽ ജലസേചനത്തിന് വെള്ളം നൽകിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us