ജാപ്പനീസ് മൃഗശാലയിലെ ഒരു കുട്ടി കുരങ്ങനും അവന്റെ ഓറഞ്ച് നിറത്തിലുള്ള കളിപ്പാട്ടവും ഇന്ന് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ കണ്ണ് നനയിക്കുകയാണ്. ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച്-കുൻ എന്ന ഏഴ് മാസം പ്രായമുള്ള മക്കാക് കുരങ്ങന്റെ കഥയാണിത്.
2025 ജൂലൈയിലാണ് പഞ്ച് ജനിച്ചത്. എന്നാൽ ജനിച്ച ഉടനെ തന്നെ അമ്മ ഉപേക്ഷിച്ച പഞ്ചിന് ആ മടിത്തട്ടിലെ സുരക്ഷിതത്വം നഷ്ടമായി. കുരങ്ങുകളെ സംബന്ധിച്ചിടത്തോളം അമ്മയോട് ചേർന്നുനിൽക്കുക എന്നത് അവരുടെ അതിജീവനത്തിന് അത്യാവശ്യമാണ്.
പഞ്ചിന്റെ ഏകാന്തതയും ഉത്കണ്ഠയും കുറയ്ക്കാൻ മൃഗശാല അധികൃതർ നൽകിയ പുതപ്പുകളിലും കളിപ്പാട്ടങ്ങളിലും അവൻ തിരഞ്ഞെടുത്തത് ഒരു ഓറഞ്ചുട്ടാൻ കളിപ്പാട്ടത്തെയാണ്.
അന്നുതതൽ ഉറങ്ങുമ്പോഴും കളിക്കുമ്പോഴും ഈ പാവയെ പഞ്ച് മുറുകെ പിടിക്കുന്നു. മറ്റു കുരങ്ങന്മാർ തന്നെ മാറ്റിനിർത്തുമ്പോൾ ഒളിച്ചിരിക്കാനും അവന് ആ കളിപ്പാട്ടം വേണം.
സോഷ്യൽ മീഡിയയിലെ പ്രതികരണം
എക്സ് (X), ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പഞ്ചിന്റെ വീഡിയോകൾ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് വൈകാരികമായി പ്രതികരിച്ചത്. “ഇത് കാണാൻ മനോഹരമാണെങ്കിലും ഒരേസമയം അങ്ങേയറ്റം സങ്കടകരമാണ്,” എന്ന് പലരും കുറിച്ചു.
പഞ്ച് ഭാവിയിൽ ഒരു ‘വുക്കോങ്ങിനെപ്പോലെ’ കരുത്തനാകട്ടെ എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.
തിരക്കേറി മൃഗശാല
പഞ്ചിനെയും അവന്റെ പ്രിയപ്പെട്ട കളിപ്പാട്ടത്തെയും നേരിട്ട് കാണാൻ ഇച്ചിക്കാവ സിറ്റി മൃഗശാലയിലേക്ക് സന്ദർശകരുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അപ്രതീക്ഷിതമായ ഈ ജനത്തിരക്ക് കാരണം മൃഗശാല അധികൃതർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു.
ശുഭപ്രതീക്ഷ നൽകുന്ന മാറ്റങ്ങൾ
ജനുവരി പകുതിയോടെ പഞ്ചിനെ മറ്റു കുരങ്ങുകളുടെ കൂട്ടത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ മൃഗശാല ആരംഭിച്ചു. തുടക്കത്തിൽ അവനെ മറ്റു കുരങ്ങുകൾ അകറ്റി നിർത്തിയെങ്കിലും, ഇപ്പോൾ പഞ്ച് പതിയെ അവരുമായി ഇടപഴകാൻ തുടങ്ങിയിട്ടുണ്ട്.
മറ്റു കുരങ്ങുകൾ അവനെ ഗ്രൂം (രോമം വൃത്തിയാക്കുക) ചെയ്യുന്നു. അവൻ കൂട്ടുകാരെ കളിയായി തൊട്ടുവിളിക്കാനും കൂടെക്കൂട്ടാനും ശ്രമിക്കുന്നുണ്ട്. കളിപ്പാട്ടത്തെ ഇപ്പോഴും കൈവിടുന്നില്ലെങ്കിലും, പഞ്ച് പതിയെ സ്വന്തം വംശത്തിൽപ്പെട്ടവർക്കിടയിൽ ഇടം കണ്ടെത്തുന്നത് ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]